
ചെന്നൈ:മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിലെ കാരക്കലിന് സമീപം തീരംതൊടും. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ചെന്നൈ,ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളെ മേഖലയില്‍ വിന്യസിച്ചു.
ചുഴലികാറ്റ് ഇപ്പോൾ മഹാബലിപുരത്തു ഏതാണ്ട് 230 കിലോമീറ്റർ മാത്രം അകലെയാണ് . ചെന്നൈയിൽ നിന്നും 250 കിലോമീറ്റർ അകലെ. സിസ്റ്റം "തീവ്രചുഴലികാറ്റ്" ( Severe Cyclone ) അവസ്ഥയിൽ നിന്നും അല്പം ശക്തി കുറഞ്ഞു "ചുഴലികാറ്റ്" ( Cyclone ) ആയിട്ടുണ്ട്. ഇപ്പോൾ കാറ്റിന്റെ വേഗത മണിക്കൂറിൽ 70 - 100 കിലോമീറ്റർ. ചിലപ്പോൾ വീണ്ടും ശക്തി കൂടാൻ സാധ്യത ഉണ്ട്.
ഇന്ന് രാത്രി 11 മണിയോടെ മഹാബലിപുരത്തിനു തെക്കായി വില്ലുപുരത്തെ " മരക്കാനം " തീരത്ത് " നിലംപതിക്കാൻ ( Land fall ) ആണ് സാധ്യത. നിലം തൊടുമ്പോൾ ഏകദേശം 70-100 കിലോമീറ്റർ വേഗതയിലുള്ള ചുഴലികാറ്റ് ആകാനാണ് സാധ്യത. തമിഴ്നാട്ടിൽ ശക്തമായ മഴയും കാറ്റും ഉച്ചയോടെ തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുചേരി മുതൽ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തിൽ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്.. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam