
കോട്ടയം: പാലാ നഗരസഭയിലെ എയർപോഡ് മോഷണ വിവാദത്തിൽ സിപിഎം കൗൺസിലർക്കെതിരെ പോലീസിൽ പരാതി നൽകി മാണി ഗ്രൂപ്പ് കൗൺസിലർ. എയർപോഡിന്റെ സഞ്ചാരപഥം വ്യക്തമാക്കുന്ന 75 തെളിവുകൾ അടക്കമാണ് സിപിഎം നേതാവിനെതിരെ മാണി ഗ്രൂപ്പ് നേതാവ് പോലീസിനെ സമീപിച്ചത്. മാണി ഗ്രൂപ്പ് കൗൺസിലർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്നായിരുന്നു ആരോപണ വിധേയനായ സിപിഎം കൗൺസിലറുടെ മറുപടി.
പാലായിലെ എയർപോഡ് മോഷണത്തിൽ ഇനി പൊലീസിന്റെ ഊഴമാണ്. മാണി ഗ്രൂപ്പ് കൗൺസിലർ ജോസ് ചീരങ്കുഴി തെളിവുകൾ ഉൾപ്പെടെയാണ് ഇടതു മുന്നണിയിലെ സഹ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിലിനെതിരെ മോഷണ പരാതി നൽകിയത്. നഗരസഭ കൗൺസിൽ ഹാളിൽ നിന്ന് മോഷ്ടിക്കപ്പെട്ട എയർപോഡ് പാലായിലെ ബിനുവിന്റെ വീട്ടിൽ എത്തിയതിന്റെ കൃത്യമായ തെളിവുകൾ പൊലീസിന് കൈമാറിയെന്നും കേസെടുക്കണമെന്നുമാണ് ജോസിന്റെ ആവശ്യം.
തനിക്കെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന വാദം സി പി എം പാർലമെന്ററി പാർട്ടി നേതാവ് കൂടിയായ ബിനു പുളിക്കക്കണ്ടം ആവർത്തിച്ചു. മാണി ഗ്രൂപ്പ് നേതാവിനെതിരെ മാനനഷ്ട കേസ് നൽകുമെന്നും സിപിഎം നേതാവിന്റെ വെല്ലുവിളി. എന്തായാലും ലൊക്കേഷൻ രേഖകൾ പ്രകാരം വിവാദ എയർപോഡ് കടലു കടന്ന് ഇംഗ്ലണ്ടിലെത്തിയെന്നാണ് ജോസ് ചീരങ്കുഴി പറയുന്നത്. മാണി ഗ്രൂപ്പ് നേതാവിന്റെ പരാതിയിൽ സിപിഎം നേതാവിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam