ട്വന്‍റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം സഞ്ജു സാംസണിന്റെ നിർണ്ണായക പ്രകടനത്തിൽ കേരളം ആവേശത്തിലാണ്. കെ കെ ശൈലജ ടീച്ചറുടെ അഭിനന്ദന പോസ്റ്റ് ചർച്ചയായപ്പോൾ, നാടെങ്ങും പടക്കം പൊട്ടിച്ചും മധുരം നൽകിയും ആരാധകർ സഞ്ജുവിന്റെ ചരിത്ര നേട്ടം ആഘോഷമാക്കി.

തിരുവനന്തപുരം: ട്വന്‍റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെയും മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണെയും അഭിനന്ദിച്ച് കെ കെ ശൈലജ ടീച്ചർ. ചില തുടര്‍ച്ചകള്‍ നാട് തോല്‍ക്കാതിരിക്കാനാണ് എന്നാണ് സഞ്ജുവിന്‍റെ ചിത്രം പങ്കുവെച്ച് ടീച്ചര്‍ കുറിച്ചത്. മൂന്നാം മത്സരത്തിലും തിളക്കമുള്ള ഫിഫ്റ്റി നേടാനായി. സഞ്ജുവിന്‍റെ ചിറകില്‍ ഇന്ത്യയ്ക്ക് ടി-20 വേള്‍ഡ് കപ്പ് സ്വന്തമെന്നും ശൈലജ ടീച്ചര്‍ കുറിച്ചു. പോസ്റ്റിലെ ചില തുടര്‍ച്ചകള്‍ നാട് തോല്‍ക്കാതിരിക്കാനാണ് എന്നുള്ള ഭാഗം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചകൾക്കും വഴി തുറന്നിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വിശ്വവിജയികളാക്കിയ സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തിൽ മലയാളക്കര ഒന്നടങ്കം ആവേശക്കടലിലാണ്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ കിവീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഇന്ത്യയുടെ ടോപ്പ് സ്കോററായ സഞ്ജു, ഒരു മലയാളി താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഉന്നതിയിലാണ് എത്തിനിൽക്കുന്നത്. ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതോടെ നാടെങ്ങും ആഘോഷമാണ്. തങ്ങളുടെ പ്രിയതാരം ലോകകിരീട വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചതോടെ കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും രാത്രി വൈകിയും വിജയാഘോഷങ്ങൾ അലയടിച്ചു.

മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സഞ്ജുവിന്റെ ചിത്രങ്ങൾ ഉയർത്തിയും ആരാധകർ ഈ ചരിത്ര നിമിഷം ആഘോഷമാക്കി. സഞ്ജു വെറുമൊരു താരമല്ല, മറിച്ച് ഓരോ മലയാളിയുടെയും അഭിമാനമായ 'സൂപ്പർമാനാണെന്ന്' ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു എന്നാണ് ആരാധകരുടെ പ്രതികരണം. ഇതിനൊപ്പം തന്നെ സഞ്ജുവിനെ കുറിച്ചുള്ള ചേട്ടൻ പ്രയോഗവും ക്രിക്കറ്റ് ലോകത്ത് വമ്പൻ ഹിറ്റായിട്ടുണ്ട്. സഞ്ജു ഇന്ത്യയുടെ ചേട്ടൻ ആയെന്നാണ് മലയാളി ആരാധകരുടെ പക്ഷം. രാജ്യത്തെങ്ങും ആഘോഷരാവ് തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്‍റ് ദ്രൗപദി മുർമുവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം സഞ്ജുവിനെയും ഇന്ത്യൻ ടീമിനെയും അഭിനന്ദിച്ച് രംഗത്തെത്തി.