
തിരുവനന്തപുരം: മണിയാർ കരാർ നീട്ടുന്നതിൽ സർക്കാർ തലത്തിലെ ഭിന്നത പുറത്ത്. കരാർ നീട്ടുന്നതിനോട് വൈദ്യുതി വകുപ്പിന് താല്പര്യമില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി. കരാർ നീട്ടണമെന്ന നിലപാടിൽ വ്യവസായവകുപ്പ് ഉറച്ചുനിൽക്കുമ്പോഴാണ് വൈദ്യുതി മന്ത്രി എതിർപ്പ് പരസ്യമാക്കുന്നത്. പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്ന കരാർ നീട്ടലിൽ ഇനി സർക്കാറിന്‍റെ അന്തിമ തീരുമാനം നിർണ്ണായകമാണ്.
കരാർ കാലാവധി തീർന്ന മണിയാർ പദ്ധതിയുടെ നിയന്ത്രണാവകാശം കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനിക്ക് നൽകാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയുണ്ടായത്. പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന കെഎസ്ഇബി നിലപാട് തള്ളിയാണ് നീട്ടാനുള്ള നീക്കം. വ്യവസായശാലകൾ കൊണ്ടുവരാൻ കരാർ നീട്ടണമെന്ന് ശക്തമായി വാദിക്കുകയാണ് വ്യവസായമന്ത്രി. പ്രതിപക്ഷം അഴിമതി ആരോപണം ഉയർത്തിയപ്പോൾ മൗനത്തിലായിരുന്നു വൈദ്യുതി മന്ത്രി. വിവാദം ചൂട് പിടിക്കുന്നതിനിടെയാണ് വകുപ്പിന്‍റെയും എതിർപ്പ് മന്ത്രി പരസ്യമാക്കുന്നത്.
ഭിന്ന നിലപാട് വൈദ്യുതി മന്ത്രി പരസ്യമാക്കുമ്പോഴും മുഖ്യമന്ത്രിക്ക് കരാർ നീട്ടുന്നതിനോടാണ് യോജിപ്പാണെന്നാണ് വിവരം. മണിയാർ മോഡൽ അംഗീകരിച്ചാൽ സമാന നിലയിലുള്ള മറ്റ് പദ്ധതികളിലെ കരാറുകളും നീട്ടണമെന്ന ആവശ്യവും സർക്കാറിന് പരിഗണിക്കേണ്ടിവരും. എൻടിപിസിയുടേയും മറ്റ് സ്വകാര്യ കമ്പനികളുടേയും ഇതിനകം സർക്കാറിനെ സമീപിച്ച് കഴിഞ്ഞു.മണിയാര്‍ പദ്ധതിയുടെ കരാര്‍ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്‍റെ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കരാര്‍ നീട്ടണമെന്ന വ്യവസായ വകുപ്പിന്‍റെ നിലപാട് അന്തിമ തീരുമാനം ആയില്ലെന്നും മന്ത്രി പറഞ്ഞു. മണിയാർ പദ്ധതി ഏറ്റെടുക്കണം എന്നാണ് വൈദ്യുതി ബോർഡിന്‍റെ അഭിപ്രായമെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു.
എന്നാൽ, കാർബോറണ്ടത്തിന് കരാർ നീട്ടി നൽകണം എന്നാണ് വ്യവസായ വകുപ്പിന്‍റെ നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കും. വൈദ്യുതി ചാർജ് വർദ്ധന ഇനി വേണ്ടി വരില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ദീർഘകാല കരാർ റദ്ദാക്കിയത് പുനസ്ഥാപിക്കാൻ സുപ്രീം കോടതിയെ സമീപിച്ചു. വാദം പൂർത്തിയായി. അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി പ്രതികൂലമെങ്കിൽ മാത്രം ചാർജ് വർധനവിനെ കുറിച്ച് ആലോചനയുള്ളുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി മന്ത്രി നിലപാട് വ്യക്തമാക്കിയതോടെ കരാര്‍ നീട്ടലിലെ അഴിമതി വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam