
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിയിൽ അപ്പീൽ നൽകുമെന്ന് സിപിഎം. കേസിൽ വിധി വന്നതായി അറിഞ്ഞു. എന്നാൽ വിശദമായി പഠിച്ചിട്ടില്ല. വിശദമായി പഠിച്ച ശേഷം അപ്പീൽ പോകുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അഴിമതിയാണ് നടന്നത്. വിധി താൽക്കാലികമായി ബിജെപിക്ക് ലഭിച്ച ആശ്വാസമാണ്. മേൽക്കോടതിയിൽ പോയി പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം തുടരുമെന്നും വിവി രമേശൻ പറഞ്ഞു.
കോടതിയിൽ കഴിയാവുന്ന തെളിവുകളെല്ലാം ഹാജരാക്കിയിരുന്നു. സുരേന്ദ്രനെതിരെ ഏതറ്റം വരെയും പോവും. സുരേന്ദ്രൻ കുറ്റവാളിയാണെന്നാണ് ജനങ്ങൾ കരുതുന്നത്. എന്നാൽ കോടതിയിൽ നിന്ന് അനുകൂല വിധിയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ മേൽക്കോടതിയിൽ പോയി ജനങ്ങൾക്ക് മുന്നിൽ തെളിയിക്കുമെന്നും വിവി രമേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റായ് രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികളായിരുന്നു. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്കായിരുന്നു നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികളായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam