
ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരായി സനൽ കുമാർ ശശിധരൻ പങ്കുവെച്ച എല്ലാ അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കണമെന്നും ഹർജിയിൽ നടി ആവശ്യപ്പെടുന്നു. സനൽകുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും മറുനാടൻ മലയാളി ഓൺലൈൻ ചാനലിലെ സാജൻ സ്കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് ഫയൽ ചെയ്തതെന്ന് മഞ്ജുവിന്‍റെ അഭിഭാഷക ശാന്തി മായാദേവി വ്യക്തമാക്കി. മെറ്റയാണ് കേസിലെ മൂന്നാം പ്രതി. മറ്റ് ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും ഹർജിയിൽ പരാതിയുണ്ട്.
മഞ്ജു വാര്യർക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിന് സംവിധായകൻ സനൽകുമാർ ശശിധരനും, ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയക്കും കോടതി വിലക്കേർപ്പെടുത്തി. മഞ്ജു വാര്യർ സമർപ്പിച്ച മാനനഷ്ട കേസിലാണ് അതിവേഗം എറണാകുളം മുൻസിഫ് കോടതി താൽക്കാലിക വിലക്കേർപ്പെടുത്തിയത്. നിലവിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മെറ്റയ്ക്ക് കോടതി നോട്ടീസ് അയച്ചു. വരുന്ന മുപ്പതാം തീയതി കോടതിയിലെത്തി വിശദീകരണം നൽകാൻ സനൽകുമാർ ശശിധരനോടും, ഷാജൻ സ്‌കറിയയോടും കോടതി നിർദ്ദേശിച്ചു. മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സനൽകുമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം ചെയ്യുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam