
തിരുവനന്തപുരം: കേശവദാസപുരം സ്വദേശിയായ വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയ സംഭവതില്‍ നാടാകെ ഞെട്ടി നില്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി ശംഖുമുഖം എസിപി ഡി കെ പൃഥ്വിരാജ് രജത്ത്. തന്‍റെ മുന്‍ സഹപ്രവര്‍ത്തകയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോഴും ടാർപ്പ വിരിച്ച് കിടത്തി അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റി വിടാനുമൊക്കെ മുന്‍കൈയെടുക്കുമ്പോഴും അത് മനോരമയുടേതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. പഴയ സഹപ്രവര്‍ത്തക കൊല്ലപ്പെട്ട സംഭവത്തില്‍ മനോരമ ചേച്ചിയുടെ ആത്മാവിനോട് മാപ്പ് ചോദിച്ചുകൊണ്ടാണ് എസിപിയുടെ കുറിപ്പ്.
എസിപി ഡി കെ പൃഥ്വിരാജ് രജത്തിന്‍റെ കുറിപ്പ് ഇങ്ങനെ
കേശവദാസപുരത്തിന് സമീപം മനോരമ എന്ന വീട്ടമ്മയുടെ ദാരുണ കൊലപാതകം നാടിനെയാകെ നടുക്കിയ ഒരു ദുരന്തമായിരുന്നല്ലോ. കഴക്കൂട്ടം Acp ലീവിലായിരുന്നതിനാൽ ആ സബ് ഡിവിഷൻ്റെ കൂടി ചുമതല നൽകിയിരുന്നതിനാൽ വീട്ടമ്മയെ കാണാനില്ല എന്ന പരാതിയെ തുടർന്നുള്ള തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. രാത്രിയോടെ തൊട്ടടുത്ത സ്ഥലത്തെ കിണറ്റിൽ നിന്നു ഫയർഫോഴ്സ് വീട്ടമ്മയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ ടാർപ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റി വിടാനുമൊക്കെ മുൻകൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല......... സഹപ്രവർത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്ന അതെന്ന്. പ്രിയപ്പെട്ട ദിനരാജണ്ണൻ്റെ സഹധർമ്മണ്ണിയുടെതായിരുന്നുവെന്ന്....... SI ആകുന്നതിന് മുമ്പ് 6 വർഷം കോളെജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരേ ഓഫീസിൽ അടുത്ത സഹപ്രവർത്തകരായിരുന്നു ഞങ്ങളെല്ലാവരും ....... 2003 ൽ ഡിസി ഓഫീസിൽ നിന്നു പോലീസിൽ വന്നതിനു ശേഷം മനോരമ ചേച്ചിയെ കാണുവാനിടയായിട്ടില്ല. ഒരേ ഓഫീസിൽ അത്ര അടുത്ത സഹപ്രവർത്തകരായിരുന്നിട്ടും 18 വർഷത്തിനിപ്പുറം ആ രാത്രിയിൽ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ എന്തുകൊണ്ട് തിരിച്ചറിയുവാൻ കഴിഞ്ഞില്ല ....... കാലമേല്പിച്ച ഓർമ്മക്ഷതങ്ങളാണോ ....... നിർവ്വഹിക്കപ്പെടുന്ന തൊഴിൽ മേഖലയിലെ നിർവ്വികാരതകൊണ്ടാണോ ....... ഒരിക്കലും പ്രതീക്ഷിക്കാത്ത സഹചര്യമായതുകൊണ്ടാണോ ....... മനപൂർവ്വമല്ലെങ്കിലും ഈ തിരിച്ചറിവില്ലായ്കകൾ അപരിഹാരമായ തെറ്റ് തന്നെയാണ്.
മനോരമ ചേച്ചിയുടെ ആത്മാവിനോട് നിരുപാധികം മാപ്പിരിക്കുവാൻ മാത്രമേ കഴിയൂ.......മാപ്പ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാപ്പ് ......... അതോടൊപ്പം ദിനരാജണ്ണനെ നേരിട്ട് കണ്ട്അനുശോചനം അറിയിച്ചിരുന്നു ....... ഇതൊക്കെ അപൂർണ്ണവും അപരിഹാരശ്രമവുമാണെന്ന തിരിച്ചറിവോടെ .........
അശ്റു പൂക്കളർപ്പിക്കുന്നു .......
കേസില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കേശവദാസപുരം സ്വദേശിയായ വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി ആദം അലി മൃതദേഹം കിണറ്റിൽ ഇട്ടത്തിന് ശേഷം മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. . വീടിന്റെ മതിലിനടുത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൃതദേഹം കിണറ്റിൽ ഇട്ടതിന് ശേഷം മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൊലക്കേസിലെ പ്രതി ആദം അലി എന്ന് സ്ഥിരീകരിക്കാൻ പൊലീസിനെ സഹായിച്ചത് ഈ സിസിടിവി ദൃശ്യങ്ങളായിരുന്നു.
അതേ സമയം, നഷ്ടപെട്ട സ്വർണത്തെ കുറിച്ച് ഇതുവരെയും വിവരം കിട്ടിയിട്ടില്ല. മനോരമയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് 6 പവൻ സ്വർണമാണ്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോ എന്നതിലടക്കം അന്വേഷണം തുടരുകയാണെന്നും ആദം അലിയുടെ മറ്റ് ക്രിമിനൽ പശ്ചാത്തലവും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിച്ചു.
ആദം അലിയുടെ അറസ്റ്റ്: തലസ്ഥാന പൊലീസിന് ‘ശശി ‘ത്തരങ്ങൾക്കിടയിൽ കിട്ടിയ ഹീറോയിസം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam