'മലബാർ കലാപം സ്വതന്ത്ര്യസമരമല്ല'; ഒഴിവാക്കുന്നതിനെ ന്യായീകരിച്ച് ദേശീയ ചരിത്ര ഗവേഷണ കൗണ്‍സിലിലെ മലയാളി അംഗം

By Prabeesh bhaskarFirst Published Aug 23, 2021, 9:03 PM IST
Highlights

മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര ചരിത്രപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ നടപടിയെ ശക്തമായി ന്യായീകരിച്ച് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആർ ) അംഗം ഡോ. സിഐ ഐസക്. 

തിരുവനന്തപുരം: മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര ചരിത്രപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ നടപടിയെ ശക്തമായി ന്യായീകരിച്ച് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആർ ) അംഗം ഡോ. സിഐ ഐസക്. മലബാറിലെ മാപ്പിള കലാപങ്ങള്‍ സ്വാതന്ത്ര്യസമരമല്ല. അവര്‍ ഖിലാഫത്ത്, അല്ലെങ്കിൽ മുസ്ലിം രാജ്യം സ്ഥാപിക്കുക എന്ന് മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

അവർ ഒരിക്കലും ഇന്ത്യന്‍ ദേശീയപതാക ഉപയോഗിക്കുകയോ ഉയർത്തുകയോ ചെയ്തിട്ടില്ല. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ചരിത്രത്തെ വളച്ചൊടുക്കുന്നതാണ് ഇന്നത്തെ മറിച്ചുള്ള പ്രചാരണങ്ങൾ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ഉപാധ്യക്ഷൻ കൂടിയാണ് ദേശീയ ചരിത്ര ഗവേഷക കൗൺസിലിലെ ഏകമലയാളി കൂടിയായ ഡോ. സിഐ ഐസക്.

സിഐ ഐസക്കിന്റെ വാക്കുകൾ ഇങ്ങനെ...

ദേശീയ സ്വാതന്ത്ര്യം ഒരിക്കലും അവരുട അജണ്ടയിലുണ്ടായിരുന്നില്ല. നിർബന്ധിത മതപരിവർത്തനം, ക്ഷേത്രങ്ങൾ നശിപ്പിക്കൽ തുടങ്ങിയവയായിരുന്നു മാപ്പിള കലാപങ്ങളുടെ മുഖ്യ അജണ്ട. ഒരിക്കലും ഇതൊരു വർഗീയ കലാപം പോലുമായിരുന്നില്ല. കാരണം മറുപക്ഷത്ത് എതിർപ്പുകളോ ഏറ്റുമുട്ടലുകളോ ഉണ്ടായിരുന്നില്ല. ഏക പക്ഷീയമായ ആക്രണമായിരുന്നു അത്. 

ജന്മിമാരെ ഇവർ ഒന്നും ചെയ്തിട്ടില്ല. എട്ട്  മുസ്ലിം ജന്മിമാരും 93 ഹിന്ദു ജന്മിമാരും കുറച്ച് ക്ഷേത്ര ജന്മിമാരും ഉണ്ടായിരുന്നു. ഇത്രയും ജന്മിമാരെ ഒന്നും ചെയ്തില്ല. ഉപദ്രവിച്ചതും ബുദ്ധിമുട്ടിച്ചതുമെല്ലാം. ജന്മികൾക്കായി പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരെയും  അവർക്കായി പണിയെടുത്തിരുന്ന തിയ്യർ, ചെറുവർ എന്നീ വിഭാഗങ്ങളെയുമായിരുന്നു. 

ബാക്കി നമ്പൂതിരിയും മേനോനും അടക്കമുള്ള വിഭാഗങ്ങൾ കോഴിക്കോട് കോവിലകത്തും, ബാക്കിയുള്ളവർ തിരുവിതാംകൂറിലേക്കും രക്ഷപ്പെട്ടു. അവർക്ക് അന്നും കാളവണ്ടിയടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. അത്യന്തം ദുരിതം പേറിയത് മുഴുവൻ സാധാരണക്കാരിൽ സാധാരണക്കാരായ നിത്യവൃത്തിക്ക് വകയില്ലാത്ത ഹിന്ദുക്കളായിരുന്നു. അവരിൽ പലരെയും നിർബന്ധിതമായി മതപരിവർത്തനത്തിന് വിധേയരാക്കി. വിസമ്മതിച്ചവരിൽ ചിലരെ നേരിട്ട് കൊലപ്പെടുത്തി,  മറ്റു ചിലരെ ശരിയാ കോടതിയിൽ കൊണ്ടുവന്ന് വിചാരണ ചെയ്ത് കൊലപ്പെടുത്തുകയാണ് ഉണ്ടായത്.

അതുകൊണ്ടുതന്നെ ഇതിനെ ഒരിക്കലും സ്വാന്ത്ര്യസമരമാണെന്ന് പറയാൻ കഴിയില്ല. 1981 ഡിസംബർ നാല് വരെ ഇത് സ്വാതന്ത്ര്യസമരമായിരുന്നില്ല. 1973-ൽ പാർലമെന്റിൽ ഈ കലാപം സ്വതന്ത്ര്യസമരമല്ലെന്ന് പറഞ്ഞിട്ടുണ്ട്. 81-ൽ മുന്നണിയിലെ കക്ഷിയായ മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന്റെ ഭാഗമായി ഇന്ധിരാഗാന്ധി ഗവൺമെന്റ് ഓർഡർ ഇറക്കുകയായിരുന്നു. 

1971-ൽ താമ്രപത്രം ശുപാർശയ്ക്കായി ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. എന്നാൽ ഒരു കളക്ടർമാരും വാരിയൻകുന്നനെയോ അലി മുസ്ല്യാരെയോ താമ്രപത്രത്തിനായി ശുപാർശ ചെയ്തിട്ടില്ല.  75-ൽ സാമ്പത്തിക സഹായം നൽകാൻ സി അച്യുത മേനോന്റെ നേതൃത്വത്തിൽ പട്ടിക തയ്യാറാക്കിയപ്പോഴും  ഇവരൊന്നു അതിൽ വന്നിട്ടില്ല. 1960 വരെ ആരും മാപ്പിള കലാപത്തെ സ്വാതന്ത്ര്യമാണെന്ന വാദം ഉന്നയിച്ചിരുന്നില്ല. എന്നാൽ പിന്നീട് രാഷ്ട്രീയ പ്രേരിതമായാണ് ഇത്തരം വാദങ്ങൾ ഉയർന്നത്.

ഇതു സംബന്ധിച്ച പുതിയ വിവാദങ്ങളെല്ലാം അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അവർ ഒരിക്കലും ദേശീയ മുദ്രാവാക്യമല്ല വിളിച്ചത്. അന്നത്തെ സ്വതന്ത്യസമരത്തിന് ഉപയോഗിച്ച പതാക പോലും ഇവർ ഉപയോഗിച്ചിട്ടില്ല. ഇതൊന്നും ശ്രദ്ധിക്കാതെ വോട്ടിന് വേണ്ടിയുള്ള വിവാദങ്ങളാണ് ഉയരുന്നത്. കോടതി വ്യവഹാരങ്ങളിലെ കോടതി രേഖകളടക്കം പരിശോധിച്ചാണ് പുതിയ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!