ചില വീഴ്ച്ചകൾ ഉണ്ടായിട്ടുണ്ട്, പുകമറ സൃഷ്ടിച്ചിട്ടില്ല; സീറോ മലബാർ സഭക്കെതിരെ നുണ പ്രചരണം നടത്തുന്നു: മാർ ജോസഫ് പ്ലാമ്പാനി

By Web TeamFirst Published May 12, 2019, 7:52 PM IST
Highlights

കൊട്ടിയൂർ സംഭവത്തിലും ജലന്തർ സംഭവത്തിലും ഒരിക്കലും സഭ പുകമറ സൃഷ്ടിച്ചിട്ടില്ലന്നും ജലന്തർ സംഭവത്തിൽ സത്യാവസ്ഥ എന്താണന്ന് അറിയില്ല. മാരക പാപമായി തിരുസഭ പരിഗണിക്കപ്പെടുന്ന കാലത്താണ് ജീവിക്കുന്നതെന്നും മാർ ജോസഫ് പ്ലാമ്പാനി

കാഞ്ഞിരപ്പള്ളി: പത്ര ദൃശ്യ മാധ്യമങ്ങളും ഓൺ ലൈനുകളും സീറോ മലബാർ  സഭക്കെതിരെ നുണ പ്രചരണം നടത്തുന്നതായി തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പ്ലാമ്പാനി. ഓൺലൈൻ മാധ്യമങ്ങളോട് തർക്കിക്കാൻ പോകുന്നത് കഴുതകളോട് തർക്കിക്കാൻ പോകുന്നത് പോലെയാണന്നും മാരക പാപമായി തിരുസഭ പരിഗണിക്കപ്പെടുന്ന കാലത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പത്രത്തിൽ അച്ചടിച്ച് വരുന്നതും ടിവിയിൽ കാണുന്നതും നേരല്ല എന്ന് തിരിച്ചറിയണമെന്നും സഭാ വിരുദ്ധതയുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട ചില വീഴ്ച്ചകൾ ഉണ്ടായിട്ടുണ്ട്. സഭയെ ഇല്ലായ്മ ചെയ്യാൻ ഉയരുന്ന ആരോപണങ്ങൾ നിങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ നസാണി യുവശക്തി മഹാറാലിയുടെ സമാപന യോഗത്തിൽ  പറഞ്ഞു.

കൊട്ടിയൂർ സംഭവത്തിലും ജലന്തർ സംഭവത്തിലും ഒരിക്കലും സഭ പുകമറ സൃഷ്ടിച്ചിട്ടില്ലന്നും ജലന്തർ സംഭവത്തിൽ സത്യാവസ്ഥ എന്താണന്ന് അറിയില്ലെന്നും പറഞ്ഞ അദ്ദേഹം സഭക്കെതിരായ സമരങ്ങൾക്ക് കോടികൾ ചിലവഴിച്ച് പിന്തുണ നൽകുന്നത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണന്നും മാർ ജോസഫ് പ്ലാമ്പാനി പറഞ്ഞു. 

ഇതിന് തക്കതായ തെളിവുകൾ തന്റെ പക്കലുണ്ട്. സഭക്കെതിരായി സംഘടിക്കപ്പെടുന്ന പല സമരങ്ങളുടെയും പിന്നാമ്പുറത്ത് ഗൂഢമായ അജണ്ട കൂടിയ തീവ്രവാദ മനസുണ്ട്, പിന്തുണയുണ്ട്, സാമ്പത്തിക അടിത്തറയുണ്ടെന്നും തിരിച്ചറിയണം. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് വൻ സാമ്പത്തിക ലാഭമുണ്ട്. ഇതിന് ത്രീവ്രവാദ സ്വഭാവമുള്ള വ്യക്‌തികളുടെയും സംഘടനകളുടെയും പിൻബലമുണ്ട്.  സഭക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് കേരളത്തിലെ ചില ചാനലുകൾ തുടർച്ചയായി ചർച്ച നടത്തിയിട്ടുണ്ട്.ഇതിന് വൻ തുക മുടക്കുവാൻ സംഘടിത ശക്തികളുണ്ട്. കൂലിക്ക് പണം മേടിച്ചാണ് ഇവർ വാർത്ത പ്രചരിപ്പിക്കുന്നത്. ഇത് നിങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.


 

click me!