കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഫ്ലാറ്റുകൾക്ക് ചുറ്റും പൊലീസും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുള്ളത്. കാണികളെ സുരക്ഷിത അകലത്തിൽ വടംകെട്ടി തിരിച്ചു.
കൊച്ചി: വലിയ കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന മുന്നനുഭവങ്ങൾ ഇല്ലെന്നിരിക്കെ മരട് ഫ്ലാറ്റുകളുടെ പൊളിക്കൽ നടപടികളിലേക്ക് ഉറ്റുനോക്കുകയാണ് കേരളം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് നൂറ് കണക്കിന് ആളുകളാണ് പൊളിക്കുന്ന ഫ്ലാറ്റിന് ചുറ്റിലും കൂടി നിൽക്കുന്നത്.
വടംകെട്ടി തിരിച്ചാണ് ഫ്ലാറ്റിന് ചുറ്റുമുള്ള ആൾക്കൂട്ടത്തെ പൊലീസ് നിയന്ത്രിക്കുന്നത്. ദൃശ്യങ്ങൾ കാണാൻ കഴിയുന്നിടത്തെല്ലാം ആളുകൾ തിക്കിത്തിരക്കുന്ന കാഴ്ചയാണ് കൊച്ചിയിലുള്ളത്. സ്ത്രീകളും കുട്ടികളും അടക്കം ദൂരദേശങ്ങളിൽ നിന്ന് എത്തിയവര്‍ പോലും സ്ഫോടനം കാണാൻ തമ്പടിച്ച് നിൽക്കുന്ന അവസ്ഥയാണ് ഉള്ളത്.
ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ടര്‍ പറയുന്നത് കേൾക്കാം:
സമീപത്തെ ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിലെല്ലാം ആൾത്തിരക്ക് ഉണ്ട്. സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി പൊലീസും ജില്ലാ ഭരണകൂടവും എല്ലാം സജീവമായി രംഗത്തുണ്ട്. ഫ്ലാറ്റ് പൊളിഞ്ഞ് വീഴുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങളും സുരക്ഷാ മുൻകരുതലുകളും എല്ലാം കാണികളെ ബോധ്യപ്പെടുത്താനും ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.