മരട് ഫ്ലാറ്റ് കേസ്; ഫ്ലാറ്റ് നിർമാണ കമ്പനി ഉടമ ഉള്‍പ്പടെ മൂന്നുപേർ കസ്റ്റഡിയിൽ

By Web TeamFirst Published Oct 15, 2019, 3:10 PM IST
Highlights

മരടിലെ ഫ്ലാറ്റ് നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 

കൊച്ചി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിര്‍മിച്ച കേസില്‍ ഫ്ലാറ്റ് നിർമാണ കമ്പനി ഉടമ ഉള്‍പ്പടെ മൂന്നുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. ഹോളി ഫെയ്ത്ത് നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്റഫ്, മുൻ ജൂനിയർ പി ഇ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. അഴിമതി നിരോധന നിയമപ്രകാരമാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസിൽ മരട് പ‍ഞ്ചായത്തിലെ മുൻ ഉദ്യോസ്ഥർക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സർക്കാരിന്‍റെ അനുവാദം തേടിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ അനുമതി വേണമെന്നതിലാണ് ഇത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും പ്രതികൾക്ക് എതിരെ ചുമത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

ഫ്ലാറ്റുകൾക്ക് നിർമ്മാണ അനുമതി നൽകിയതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലുണ്ട്. ഫ്ലാറ്റ് നിർമാണത്തിന് തീരമേഖലാ പരിപാലന നിയമങ്ങൾ ലംഘിച്ച് അനുമതി നൽകിയ മരട് പഞ്ചായത്തിലെ മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണു ഹർജി. മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിൽ ഉദ്യോഗസ്ഥരുടെ വീഴ്ച പരാമർശിച്ചിട്ടുണ്ടെന്നും നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് ആദ്യം അനുമതി നൽകിയവർ ശിക്ഷിക്കപ്പെടണമെന്നുമാണ് ഹർജിയിലെ ആവശ്യം.

അതേസമയം, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് ലഭിച്ച ആൽഫ വെഞ്ചേഴ്‌സ് ഉടമ പോൾ രാജ് സമർപ്പിച്ച മുൻകൂർ ജാമ്യ ഹ‍ർജി ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഹർജി കോടതിയുടെ പരിഗണനയിലായതിനാൽ ഈ മാസം 25 വരെ സാവകാശം വേണമെന്ന് പോൾ രാജ് ക്രൈംബ്രാഞ്ചിനും കത്ത് നൽകി.

click me!