ദക്ഷിണേന്ത്യയിലേക്ക് കഞ്ചാവ് എത്തിക്കുന്ന ഒഡീഷ സംഘത്തലവനെ വനത്തിനുള്ളിൽ നിന്ന് എറണാകുളം പൊലീസ് പിടികൂടി

By Web TeamFirst Published Nov 28, 2022, 4:17 PM IST
Highlights

കേരള, കർണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘമാണിത്. ഉൾവനത്തിലെ ശ്രീ പള്ളി ആദിവാസി കുടിയിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്

തിരുവനന്തപുരം: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളായ രണ്ട് ഒഡീഷ സ്വദേശികളെ എറണാകുളം റൂറൽ പൊലീസ് പിടികൂടി. സാംസൺ ഖണ്ഡ, ഇയാളുടെ ബന്ധുവായ ഇസ്മായേൽ ഖണ്ഡ എന്നിവരെയാണ് എറണാകുളം തടിയിട്ടപറമ്പ് പൊലീസ് ഒഡീഷയിലെത്തി പിടികൂടിയത്. റായ്‌ഗഡിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ വനമേഖലയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കേരള, കർണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘമാണിത്. ഉൾവനത്തിലെ ശ്രീ പള്ളി ആദിവാസി കുടിയിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്യുന്നവരാണ് പ്രതികൾ. പിന്നീട് കഞ്ചാവ് മറ്റ് സംസ്ഥാനങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യും. സംഘത്തിലെ തലവനാണ് സാംസൺ ഖണ്ഡെ.

ഓരോ ദിവസവും നൂറ് കണക്കിന് കിലോ കഞ്ചാവാണ് സാംസണിന്റെ നേതൃത്വത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. അതിനിടെ മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പെയിനിനെ വിമർശിച്ച് ഇന്ന് തൃശ്ശൂർ അതിരൂപതാ മുഖപത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചു. മദ്യത്തിനെതിരെ നിശബ്ദത പാലിക്കുന്ന സർക്കാർ മയക്കുമരുന്നിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിൽ ഇരട്ടത്താപ്പെന്നാണ് ആരോപണം. വർഷങ്ങളായി കേരളത്തിൽ രഹസ്യമായി കഞ്ചാവും ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്നത് തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയായിരുന്നു. മദ്യവും മയക്കുമരുന്നും നിർബാധം ഒഴുകാൻ അവസരമുണ്ടാക്കിയ സർക്കാർ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുകയാണ്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ കേവലം 29 ബാറുകൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ ആയിരത്തോളമായി വർധിച്ചുവെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

click me!