
2014 ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ പുതിയൊരു അദ്ധ്യായം തുറന്ന വർഷമാണ്. നരേന്ദ്രമോദിയിലൂടെ ചരിത്രത്തിലാദ്യമായി സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച പൗരനെ പ്രധാനമന്ത്രിയായി നമുക്ക് ലഭിച്ച വർഷം. മോദി അധികാരമേറ്റെടുക്കുമ്പോൾ ബാലൻസ് ഷീറ്റിൽ ലാഭത്തേക്കാളേറെ നഷ്ടവും കടവും മുഴച്ചു നിന്നിരുന്ന ഒരു ഖജനാവാണ് നമ്മുടെ നാട്ടിലുണ്ടായിരുന്നത്. അഴിമതിയുടെ കൂത്തരങ്ങായി മാറിയ പൊതുമേഖലാ സ്ഥാപനങ്ങളും, വമ്പൻമാർക്ക് വാരിക്കോരി കൊടുത്ത ലോണുകൾ ഒന്നും തിരിച്ചുപിടിക്കാൻ ശേഷിയില്ലാതെ മുക്രയിടുന്ന ബാങ്കുകളും, കൈവച്ചതിലെല്ലാം വെട്ടിപ്പും തട്ടിപ്പും നടത്തിയ രാഷ്ട്രീയക്കാരും ഒക്കെയായി താറുമാറായി കിടന്ന സംവിധാനത്തെ ചുരുങ്ങിയ കാലം കൊണ്ടാണ് മോദി ഉടച്ചുവാർത്ത് ഇന്നത്തെ ലോകശക്തിയാക്കി മാറ്റിയത്.
കെട്ടുപൊട്ടി ഒഴുകിയ വള്ളം പോലെ നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യയ്ക്ക് ലക്ഷ്യബോധം നൽകി മുന്നിൽ നിന്ന് നയിച്ച് അതിന്റെ സഞ്ചാരപഥം നിയന്ത്രിച്ച മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഏറ്റവും പ്രാധാന്യം നൽകിയത്, ഇന്ത്യയുടെ ഏറ്റവും താഴേക്കിടയിലുള്ള ജനതയുടെ ഉന്നമനത്തിനായിരുന്നു.മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് ഒരാൾക്ക് ഒരു ദിവസം ജീവിക്കാൻ 26 രൂപ മതിയാവും എന്ന വിവാദപ്രസ്താവനയും അത് രാജ്യത്ത് ആകമാനം സൃഷ്ടിച്ച പ്രതിഷേധവും മറക്കാത്ത തലമുറയാണ് അന്ന് ബിജെപിയെ അധികാരത്തിലേറ്റിയത്. ഭരണത്തിലെത്തിയതു മുതൽ ജനക്ഷേമപരമായ പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കുന്നതിനൊപ്പം അതിനാവശ്യമായ വരുമാനം കണ്ടെത്തുന്നതിനും മുൻഗാമികൾ വരുത്തിവച്ച കടങ്ങൾ അടച്ചു തീർത്ത് രാജ്യത്തിന്റെ സാമ്പത്തികനില ശക്തമാക്കാനുമായിരുന്നു ബിജെപിയുടെ ശ്രമം.
അതിനായി ആദ്യ മോദി സഭയിൽത്തന്നെ അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ്, മനോഹർ പരീക്കർ തുടങ്ങിയ പ്രഗത്ഭമതികളും വിദ്യാസമ്പന്നരുമായ നിരവധി മന്ത്രിമാരെ ഉൾപ്പെടുത്തി. അവരിൽ ചിലർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുവെങ്കിലും അതിനൊപ്പം, അല്ലെങ്കിൽ അതിലേറെ മിടുക്കരായ അമിത് ഷായും നിതിൻ ഗഡ്കരിയും പിയൂഷ് ഗോയലും സ്‌മൃതി ഇറാനിയും രാജ്‌നാഥ് സിങ്ങും ജയശങ്കറും അടങ്ങുന്ന അടുത്ത നിര ഇന്ത്യയുടെ കുതിപ്പിന് ഊർജ്ജമേകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam