
കോട്ടയം : നവോത്ഥാന ചരിത്രത്തിലെ ആവേശകരമായ ഏടാണ് മേലുകര ചിറ്റേടത്ത് ശങ്കുപിള്ള. വൈക്കം സത്യഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ, സമര പോരാളികൾക്ക് ഊർജം പകരാൻ സ്വന്തം ജീവൻ നൽകിയ ധീര പോരാളി. 22ാമത്തെ വയസിൽ സാമൂഹിക രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ചിറ്റേടത്ത് ശങ്കുപിള്ള 35 ആം വയസിലാണ് രക്തസാക്ഷിത്വം വഹിച്ചത്. മഹാത്മഗാന്ധിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു ചിറ്റേടത്ത് ശങ്കുപിള്ളയ്ക്ക്.
വൈക്കം സത്യഗ്രഹത്തിന്റെ തുടക്കം മുതൽ പ്രധാന സംഘടകനായി ചിറ്റേടത്ത് ശങ്കുപിള്ളയുണ്ടായിരുന്നു. തിരുവല്ല താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് പച്ചക്കറി അടക്കമുള്ള ഭക്ഷണ സാധനങ്ങൾ അദ്ദേഹം സത്യാഗ്രഹ ക്യാമ്പിലേക്ക് എത്തിച്ചു. മന്നത്ത് പത്മനാഭനും കെ കേളപ്പനും സത്യഗ്രഹത്തിന്റെ നിർണായക ഘട്ടത്തിൽ അറസ്റ്റിലായതോടെ ശങ്കുപിള്ള നേതൃനിരയിലെത്തി. പുലയസമുധായ അംഗങ്ങളെ സത്യഗ്രഹത്തിൽ അണിചേർത്തു. മേലുകരയിൽ പമ്പാതീരത്തെ ചിറ്റേടത്ത് തറവാടിനും നവോത്ഥാന ചരിത്രത്തിൽ നിർണായക സ്ഥാനമുണ്ട്.
അയിത്തോച്ചാടന പ്രമേയം അംഗീകരിച്ച കാക്കിനാട കോൺഗ്രസ് സമ്മേളനത്തിലും ശങ്കുപിള്ള പങ്കെടുത്തു. ജന്മിത്വവും ജാതിയവ്യവസ്ഥയും കൊടികുത്തി വാണിരുന്ന കാലത്ത് അവർണരുടെ അവകാശ പോരാട്ടത്തിനായി ജീവൻ കൊടുത്ത ചിറ്റേടത്ത് ശങ്കുപിള്ളയുടെ ഓർമ്മകൾ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വർഷത്തിൽ മായാതെ നിലനിൽക്കുകയാണ്.
Read More : മുഖ്യമന്ത്രി പിണറായി വിജയന് നിർണായകം: ദുരിതാശ്വാസ നിധി കേസിൽ ലോകായുക്താ വിധി നാളെ