കമ്പനികാര്യ മന്ത്രാലയത്തിന് പുറമെ എസ്എഫ്ഐഒയ്ക്കും ആദായ നികുതി വകുപ്പിനും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സിഎംആര്‍എല്ലിന്‍റെ ഹര്‍ജി അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം:മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കമ്പനികാര്യ മന്ത്രാലയത്തിന് പുറമെ എസ്എഫ്ഐഒയ്ക്കും ആദായ നികുതി വകുപ്പിനും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സിഎംആര്‍എല്ലിന്‍റെ ഹര്‍ജി അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് നവീൻ ചൗള അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ കൈമാറിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാൻ അനുവദിക്കരുത്. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്‍റെ അന്വേഷണവും (എസ്എഫ്ഐഒ) ഇ ഡി അന്വേഷണവും റദ്ദാക്കി കോടതി ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തൃശൂര്‍ പൂരത്തിന് വീണ്ടും പ്രതിസന്ധി; ആനകളെ നിയന്ത്രിക്കാൻ വീണ്ടും ഉത്തരവിറക്കി വനംവകുപ്പ്