
തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി കത്തിന്മേൽ രണ്ട് ദിവസത്തിനുള്ളിൽ സർക്കാറിന് നിയമോപദേശം ലഭിക്കും. ഇഡി കൈമാറിയ ഗൗരവമേറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുക്കണോ വിജിലൻസിൻ്റെ പ്രാഥമിക പരിശോധന നടത്തണോ എന്നതിലാണ് പരിശോധന തുടരുന്നത്. കേസെടുക്കുന്നതിൽ കോൺഗ്രസ്സിൽ രണ്ട് അഭിപ്രായം തുടരുകയാണ്. മാസപ്പടിയിൽ മന്ത്രിമാർക്കെതിരെ അന്വേഷണത്തിന് ഇഡി ശുപാർശ നൽകിയാലുള്ള സാഹചര്യം കൂടി സർക്കാർ മുന്നിൽ കാണുന്നുണ്ട്.
മദ്യരാജാവായിരുന്ന മണിച്ചൻ്റെ മാസപ്പടി ഡയറിയാണ് മുമ്പ് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ചത്. അതിന് ശേഷം കർത്തായുടെ മാസപ്പടി ഡയറി. അതിൻ്റെ തുടർച്ചായായാണ് പിണറായി വിജയൻ്റെ മകൾ വീണയുടെ റെഡ് ബുക്ക് വിവരങ്ങളും പുറത്ത് വന്നത്. മാസപ്പടിയില്‍ കേസെടുക്കേണ്ടിവരുമെന്ന സൂചന നേരത്തെ മുഖ്യമന്ത്രി നൽകിയതാണ്. ബിജെപി ഒത്തുകളി ആരോപണം ഒഴിവാക്കാനായിരുന്നു നിയമോപദേശം തേടിയത്. എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും കത്ത് പരിശോധിച്ച് നാളെയോ മറ്റന്നാളോ സർക്കാറിന് നിർണ്ണായക ഉപദേശം നൽകും. നാളെയാണ് ആഭ്യന്തരമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തുന്നത്. അമ്പരപ്പിക്കുന്ന തെളിവുകൾ ഉള്ളപ്പോൾ നേരിട്ട് തന്നെ കേസെടുക്കണോ അതോ വിജിലൻസ് പ്രാഥമിക പരിശോധന വേണോ എന്നതിലാണ് അടുത്ത നടപടി എന്നതിലാണ് തീരുമാനം വരേണ്ടത്. പ്രാഥമിക അന്വേഷണം നടത്തിയാൽ ഇഡിയെ കണ്ണടച്ച് വിശ്വസിച്ചില്ലെന്ന വാദം കൂടി സർക്കാറിന് പ്രതിരോധത്തിന് ഉയർത്താം. പക്ഷെ റെഡ് ബുക്ക് താളുകൾ പുറത്തായതോടെ ഇനി എന്തിന് കാത്തിരിക്കണമെന്ന അഭിപ്രായവും ശക്തം.
ഇഡി കത്തിന് മുമ്പ് കോൺഗ്രസ് ഇരുന്ന കാഴ്ചക്കാരുടെ കസേരയിൽ ഉള്ള ബിജെപി സർക്കാറിൽ സമ്മർദ്ദം കൂട്ടുന്നു. പിണറായിക്കും റിയാസിനുമെതിരെ കോൺഗ്രസിന് മുന്നിലുള്ളത് സുവർണ്ണാവസരമാണ്. പക്ഷെ കർത്തായുടെ ഡയറിയിലെ ആർസി, പികെകെക എന്നീ പേരുകൾ സർക്കാറിനെ വെട്ടിലാക്കുന്നു. രമേശ് ചെന്നിത്തലക്കും പി കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഇഡി അന്വേഷണ ശുപാർശ നൽകിയാൽ എന്ത് ചെയ്യുമെന്നതാണ് പ്രശ്നം. റെഡ് ബുക്ക് തെളിവും രാഷ്ട്രീയപ്പാർട്ടികൾക്ക് പണം നൽകുന്നതും രണ്ടാണെന്ന പ്രതിരോധം നേരത്തെ മുഖ്യമന്ത്രി ഉയർത്തിയതാണ്. പക്ഷേ ഇഡി കത്ത് നൽകിയാൽ ഇത് സിപിഎമ്മും ബിജെപിയും മികച്ച ആയുധമാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam