ട്യൂഷൻ ക്ലാസിലെത്തിയ എട്ടാം ക്ലാസുകാരനെ കൊണ്ട് കണക്ക് അധ്യാപകൻ കാല് തിരുമ്മിച്ചു, ലൈംഗിക അതിക്രമം; 62 കാരൻ അറസ്റ്റിൽ

Published : Jul 01, 2025, 07:18 PM ISTUpdated : Jul 01, 2025, 10:08 PM IST
man arrested for sexually abusing minor student

Synopsis

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെകൊണ്ട് ട്യൂഷൻ സെന്‍ററിൽ വച്ച് കൈ കാലുകൾ തിരുമ്മിക്കുകയും തുടർന്ന് ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്.

പത്തനംതിട്ട: ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. കിടങ്ങന്നൂർ സെന്റ് മേരീസ് കോളേജ് ട്യൂഷൻ സെന്റർ നടത്തിപ്പുകാരനും, ഗണിത അധ്യാപകനുമായ എബ്രഹാം അലക്സാണ്ടർ(62)ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെകൊണ്ട് ട്യൂഷൻ സെന്‍ററിൽ വച്ച് കൈ കാലുകൾ തിരുമ്മിക്കുകയും തുടർന്ന് ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. അധ്യാപകൻ ട്യൂഷൻ സെന്‍ററിൽ കുട്ടികളെക്കൊണ്ട് കൈകാലുകളും തോളും എല്ലാ ദിവസവും തിരുമ്മിക്കാറുണ്ട് എന്ന് കുട്ടി നൽകിയ മൊഴിയിൽ പറയുന്നു.

കഴിഞ്ഞ മാസം 28ന് വൈകിട്ട് നാലരയോടെയാണ് പരാതി നൽകിയ കുട്ടിയെ അധ്യാപകൻ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. വൈകിട്ട് 5 മുതൽ 6.30 വരെയാണ് ട്യൂഷൻ. ക്ലാസിലേക്ക് നേരത്തെ എത്തിയ കുട്ടിയെകൊണ്ട് അലക്സാണ്ടർ കാലുകൾ തിരുമ്മിച്ചു. കുട്ടി തിരുമ്മിക്കൊണ്ടിരുന്നത് നിർത്തിയപ്പോൾ തുടയിൽ തിരുമ്മാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കണക്ക് ചെയ്തുകൊണ്ടിരുന്ന കുട്ടിയോട് തന്റെ രഹസ്യ ഭാഗങ്ങളിൽ അമർത്താൻ ആവശ്യപ്പെടുകയായിരുന്നു. അതിനും തയാറാകാതിരുന്നപ്പോൾ കുട്ടിയെ കടന്നുപിടിക്കുകയും, ബലം പ്രയോഗിച്ച് ചൂഷണത്തിനിരയാക്കുകയുമായിരുന്നു.

ക്ലാസ് കഴിഞ്ഞ് പോകാൻ നേരം കുട്ടിയെ കെട്ടിപ്പിടിച്ച് വീട്ടിൽ ഈ വിവരം പറയരുതെന്ന് ആവശ്യപ്പെടുകയും, തങ്ങൾക്കെന്നും പരസ്പരം നല്ല സുഹൃത്തുക്കളായി തുടരാം എന്നും മറ്റും പറഞ്ഞു. എന്നാൽ വീട്ടിലെത്തിയ കുട്ടി പിതാവിനോട് വിവരങ്ങൾ ധരിപ്പിച്ചു. അച്ഛൻ ചൈൽഡ് ലൈനിൽ വിളിച്ച് അറിയിച്ചത് പ്രകാരം, ആറന്മുള പൊലീസ് വിവരമറിയുകയും, വനിതാ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴിരേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന്, ആറന്മുള എസ് ഐ വി. വിഷ്ണു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് എബ്രഹാം അലക്സാണ്ടറെ ട്യൂഷൻ സെന്ററിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഇയാൾ കഴിഞ്ഞ ഒന്നര വർഷമായി കിടങ്ങന്നൂർ ജംഗ്ഷനിൽ ട്യൂഷൻ സെന്റർ നടത്തുകയാണ്. വർഷങ്ങളായി വിവിധ സ്ഥാപനങ്ങളിൽ കണക്ക് വിഷയത്തിൽ ട്യൂഷൻ പഠിപ്പിക്കുന്നുണ്ട് ഇയാളെന്നും അന്വേഷണത്തിൽ വ്യക്തമായി.

തന്റെ ട്യൂഷൻ സെന്ററിൽ പഠിക്കുന്ന മറ്റ് രണ്ട് ആൺകുട്ടികളോടും പ്രതി മോശമായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോട്ടോ അയച്ചു കൊടുത്ത് കുട്ടി തിരിച്ചറിഞ്ഞതിനെ തുടർന്ന്,, കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, ഇന്ന് രാവിലെ 11.30 മണിയോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് നിയമനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ് എച്ച് ഓ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്ഐമാരായ വിഷ്ണു, ഹരി കൃഷ്ണൻ, രാജേഷ് എന്നിവരും, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ താജുദീൻ, ബിനു, സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ് വിഷ്ണു, ശ്രീജിത്ത്‌ എന്നിവരാണ് ഉണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും