തലസ്ഥാനത്ത് അതീവ കൊവിഡ് ജാഗ്രത; മാളുകളിലും ചന്തകളിലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് മേയര്‍

By Web TeamFirst Published Jun 22, 2020, 5:48 PM IST
Highlights

പാളയം, ചാല മാർക്കറ്റുകളില്‍ അമ്പത് ശതമാനം കടകള്‍ മാത്രം പ്രവർത്തിക്കും. കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തുന്നവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: കൊവിഡ് ആശങ്കയെ തുടര്‍ന്ന് തലസ്ഥാനത്തെ മാളുകളിലും ചന്തകളിലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാകും കടകള്‍ തുറക്കുക എന്നും മേയര്‍ അറിയിച്ചു. പാളയം, ചാല മാർക്കറ്റുകളില്‍ അമ്പത് ശതമാനം കടകള്‍ മാത്രം പ്രവർത്തിക്കും. കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തുന്നവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ പൂട്ടുമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി. 

തലസ്ഥാന നഗരത്തിൽ രോഗം ബാധിച്ച ഓട്ടോ ഡ്രൈവർ ഉൾപ്പടെ ഉള്ളവർക്ക് ഏങ്ങനെ രോഗം വന്നുവെന്ന് അറിയാത്തത് ഗൗരവമായ പ്രശ്നമാണെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു. കൊവിഡ് ആശങ്ക വര്‍ധിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ കടകളുടെയും മാളുകളുടെയും പ്രവർത്തനം ഒന്നിടവിട്ട ദിവസങ്ങളിലാക്കും. കടകൾ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വ്യാപാരി സംഘടനകളുമായി ഇക്കാര്യം സംസാരിക്കുമെന്ന് മേയർ അറിയിച്ചു. ജില്ലയിലെ മരണ - വിവാഹച്ചടങ്ങുകൾക്ക് ആൾക്കൂട്ടം ഒഴിവാക്കണമെന്നും നിര്‍ദ്ദേശം ലംഘിച്ചാൽ പൊലീസ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തീരദേശത്ത് ജാഗ്രത കർശനമാക്കുമെന്നും മേയര്‍ അറിയിച്ചു. വിദേശത്ത് നിന്ന് വരുന്ന തീർദേശ വീടുകളിൽ ഉള്ളവരെ സർക്കാർ ക്വാറന്റീനിൽ ആക്കുമെന്ന് അദ്ദേഹം അറിയിച്ചു. തീരദേശത്തെ വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലെന്നും ഇതിനായി അഞ്ച് കേന്ദ്രങ്ങൾ കൂടി തുറക്കുമെന്നും  കെ ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കോര്‍പ്പറേഷന്‍ ഓഫീസില്‍ പരാതികളുമായി വരുന്നവർക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരാതികൾ ഓഫീസിന് മുന്നിൽ തന്നെ സ്വീകരിക്കും. 

click me!