നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ, പ്രതി ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഡിവൈഎസ്‍പിക്കെതിരെ നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്ത കോടതി, ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് കുറ്റപ്പെടുത്തി

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്യാത്തതിനെ ചോദ്യം ചെയ്ത കോടതി, ഇയാൾ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് കുറ്റപ്പെടുത്തി. അന്വേഷണത്തിൽ വ്യക്തമായ വീഴ്ചയുണ്ടായിട്ടും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ ചട്ടങ്ങൾ പറയുന്ന സർക്കാരിന്റെ നിലപാടിൽ കോടതി കടുത്ത അമർഷം രേഖപ്പെടുത്തി. മറ്റ് പല വിഷയങ്ങളിലും ഉടനടി സസ്പെൻഷൻ നടപടികളിലേക്ക് കടന്ന സർക്കാർ ഈ കേസിൽ നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടേണ്ടിവരും

സവർക്കറെക്കുറിച്ച് ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകനെയും തിരുവനന്തപുരം കോർപ്പറേഷനിൽ കത്തുനൽകിയ ഉദ്യോഗസ്ഥനെയും അപ്പോൾ തന്നെ സസ്പെൻഡ് ചെയ്ത കാര്യം കോടതി ഓർമ്മിപ്പിച്ചു. വിജിലൻസ് പരാതി നിലനിൽക്കെ എ ഡി ജി പിയെ ഡി ജി പിയാക്കിയതും പിന്നീട് അജിത് കുമാറിനെ ഉടനടി സസ്പെൻഡ് ചെയ്തതുമെല്ലാം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഇത്തരം ഘട്ടങ്ങളിലൊന്നും കാണിക്കാത്ത ചട്ടങ്ങളാണ് ഇവിടെ പറയുന്നതെന്ന് വിമർശിച്ചു. കേസിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.