
തിരുവനന്തപുരം: മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കൻ്റോൺമെൻ്റ് പൊലീസ് അപേക്ഷ നൽകി. കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം രാത്രിയാണ് മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം കെഎസ്ആര്‍ടിസി ബസിന് കുറുകെ കാർ ഇട്ട് തടഞ്ഞത്. മേയറും സംഘവും കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കേറ്റവും നടത്തി. ഡ്രൈവിംഗുമായി ബന്ധപ്പെട്ട തർക്കമാണ് വഴക്കിലേക്ക് എത്തിയത്. ഡ്രൈവർ യദു ലൈംഗികാധിഷേപം നടത്തിയെന്നടക്കം മേയർ പരാതിപ്പെട്ടിരുന്നു.
സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ കമ്മിഷണര്‍ക്ക് യദു പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയൊന്നും എടുത്തില്ല. ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ സമീപിച്ചു. ജില്ലാ കോടതിയില്‍ അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മേയർക്കെതിരെയടക്കം കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam