മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ, സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെ ചോദ്യം ചെയ്ത് ബിജെപി നേതാവ് വി മുരളീധരൻ രംഗത്ത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിയുടെ ഭാര്യ അതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് മന്ത്രി ഗണേഷ് കുമാറിനെതിരായ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടി ബിജെപി നേതാവ് വി മുരളീധരൻ. കേരളത്തിലെ സ്ത്രീ സുരക്ഷയുടെ ഗതിയാണിത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി മറുപടി പറയണം. ധാർമികത എംഎൽഎമാർക്ക് മാത്രമല്ല ബാധകം, മന്ത്രിക്കും ബാധകമാണെന്ന് വി മുരളീധരൻ പറഞ്ഞു. ഗണേഷ് കുമാർ എംഎൽഎ, മന്ത്രി സ്ഥാനങ്ങൾ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയത്. മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ്കുമാർ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.
മന്ത്രി ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്. ബിജെപി കൗൺസിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ സമ്മതിക്കാതെ വാതിൽ അടച്ചു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടച്ചു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളിൽ മുന്നിൽ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.
