
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ നിയമനത്തിന് പാർട്ടിക്കാരെ തേടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചെന്ന ആരോപണത്തിൽ മറുപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ. തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും ഞായറാഴ്ച പൊലീസിൽ പരാതി നൽകുമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നു എന്ന് കാട്ടിയാണ് പരാതി നൽകുക. സിറ്റി പൊലീസ് കമ്മീഷണർക്കോ അല്ലെങ്കിൽ മ്യൂസിയം സ്റ്റേഷനിലോ നേരിട്ട് പരാതി നൽകുമെന്നും അവർ അറിയിച്ചു.
കത്ത് പ്രചരിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇങ്ങനെയൊരു കത്ത് മേയറോ മേയറുടെ ഓഫീസോ നൽകിയിട്ടില്ല. ഇത്തരമൊരു പതിവില്ലെന്നും മേയർ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നതെന്നും അവർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. നഗരസഭയെയും മേയറെയും ഇകഴ്ത്താനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോഴാണ് പുതിയ ആരോപണം ഉയർന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചിരുന്നു. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേയറും പ്രതികരിച്ചു.
ഏതെങ്കിലും ഡിറ്റിപി സെന്‍ററില്‍ പോയാല്‍ ആരുടെ ലെറ്റര്‍പാഡും ഉണ്ടാക്കാമെന്നും മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്നുമായിരുന്നു ഡെപ്യൂട്ടി മേയറുടെ പ്രതികരണം.
ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ഔദ്യോഗിക ലെറ്റര്‍പാഡിൽ നിന്നുള്ള കത്ത് എഴുതിയതെന്ന് ആരോപണമുണ്ടായത്. കോര്‍പറേഷന് കീഴിലെ അര്‍ബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ട്. ഡോക്ടര്‍മാര്‍ അടക്കം ഒമ്പത് തസ്തികകളിൽ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകണം. ഉദ്യോഗാര്‍ത്ഥികളുടെ മുൻഗണന പട്ടിക ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത്.
'മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജം', പ്രതികരണവുമായി ഡെപ്യൂട്ടി മേയര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam