നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ വനിതാ കമ്മിഷന്‍ ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ
പെരിന്തൽമണ്ണ: ഏലംകുളം കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ച് സംസ്ഥാന വനിതാ കമ്മീഷൻ. പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുതെന്ന് എംസി ജോസഫൈൻ പറഞ്ഞു. ഏലംകുളത്ത് കടയ്ക്ക് തീയിടുകയും കടയുടമയുടെ യുവതിയായ മകളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് വിമർശനം. നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ വനിതാ കമ്മിഷന്‍ ഗൗരവത്തോടെ കാണുന്നു. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ കുറ്റപ്പെടുത്തി. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, അവരെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എംസി ജോസഫൈന്‍ പറഞ്ഞു.