കാസർകോട്ടെ രോഗിയുമായി അടുത്തിടപഴകിയില്ല, സെൽഫി എടുത്തിട്ടുണ്ടെന്ന് എംസി ഖമറുദ്ദീൻ എംഎൽഎ

By Web TeamFirst Published Mar 20, 2020, 8:41 PM IST
Highlights

ഞാൻ കാസർകോടേക്ക് പോവുകയായിരുന്നു. എന്റെ വണ്ടിക്ക് കൈകാട്ടി. എംഎൽഎ ആയിരുന്നത് കൊണ്ട് നിർത്താതെ പോകുന്നത് ശരിയല്ലല്ലോയെന്ന് കരുതി

കാസർകോട്: കൊവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗിയുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീൻ. സെൽഫി എടുത്തുവെന്നും എന്നാൽ താൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

"ഞാൻ കാസർകോടേക്ക് പോവുകയായിരുന്നു. എന്റെ വണ്ടിക്ക് കൈകാട്ടി. എംഎൽഎ ആയിരുന്നത് കൊണ്ട് നിർത്താതെ പോകുന്നത് ശരിയല്ലല്ലോയെന്ന് കരുതി. നേരത്തെ പരിചയമുള്ളവരാണ്. അതുകൊണ്ട് വണ്ടി റിവേഴ്സെടുത്ത്. വെറുതെ വിളിച്ചതായിരുന്നു. വിശേഷമൊന്നുമില്ല, ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു."

"ഫോട്ടോയെടുക്കാൻ വണ്ടിയിൽ നിന്നിറങ്ങിയിട്ടില്ല. സീറ്റിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. അവർ പുറത്തായിരുന്നു. അല്ലാതെ പ്രചരിക്കുന്ന ചിത്രങ്ങൾ ഇപ്പോഴത്തേതാവില്ല. ഞാൻ കെട്ടിപ്പിടിച്ചിട്ടില്ല. ഷേക് ഹാന്റ് കൊടുത്തതും ഓർമ്മയില്ല. ജനങ്ങൾക്കിടയിൽ ഇയാൾ ഇടപഴകിയത് വളരെയധികം ആശങ്കയുണ്ട്. ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. സർക്കാർ നിർദ്ദേശം അനുസരിച്ച് ഇയാൾ വീടിനകത്ത് നിൽക്കേണ്ടതായിരുന്നു. അത് നിരീക്ഷിക്കേണ്ടതായിരുന്നു."

"ഇന്നലെ രാത്രിയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത് അറിഞ്ഞത്. ഉടനേ എൻഎ നെല്ലിക്കുന്ന് എംഎൽഎയെ ബന്ധപ്പെട്ട് കുറച്ച് ദിവസം പുറത്ത് പോകേണ്ടെന്ന തീരുമാനം എടുത്തത്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ഇറങ്ങിനടക്കുന്നത് ശരിയല്ലെന്ന് കരുതിയെടുത്ത തീരുമാനമാണ്. പരിശോധനയ്ക്ക് ആരോഗ്യവകുപ്പിനോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്. രോഗാണു ശരീരത്തിൽ കയറിയിട്ടുണ്ടോയെന്ന് അറിയില്ല" എന്നും എംഎൽഎ പറഞ്ഞു.

"സാനിറ്റൈസർ വണ്ടിയിൽ സ്റ്റോക്കുള്ളതാണ്. പെർഫ്യൂം, സാനിറ്റൈസർ തുടങ്ങിയ സാധനങ്ങൾ വണ്ടിയിൽ സാധാരണ കരുതാറുണ്ട്. അത് വച്ച് ഞാൻ കൈകൾ ഇടയ്ക്കിടയ്ക്ക് കൈ കഴുകാറുണ്ട്. എപ്പോഴും കൈ വൃത്തിയാക്കുന്ന സ്വഭാവം ഒന്നുകൂടി ത്വരിതപ്പെടുത്തിയിട്ടുണ്ട്," എന്നും എംഎൽഎ പറഞ്ഞു."

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

click me!