ഞായറാഴ്ച വീടുകൾ ശുചീകരിക്കണം. കെഎസ്ആര്‍ടിസി ഓടില്ല, മെട്രോ അടക്കം സര്‍വീസുകൾ നിര്‍ത്തിവക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 ന്റെ സാഹചര്യം കേന്ദ്ര സർക്കാർ ഗൗരവമായി എടുത്തതിന് തെളിവാണ് പ്രധാനമന്ത്രി യുടെ വാക്കുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പൂർണമായും അനുസരിക്കും. അതീവ ഗുരുതര സ്ഥിതി വേശേഷമാണ് നിലവിലുള്ളത്. കര്‍ശന നിയന്ത്രണങ്ങൾ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജനതാ കര്‍ഫ്യു അടക്കം പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കും. ഞായറാഴ്ച വീടുകൾ ശുചീകരിക്കണം. കെഎസ്ആര്‍ടിസി ഓടില്ല, മെട്രോ അടക്കം സര്‍വീസുകൾ നിര്‍ത്തിവക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിലും പിണറായി വിജയൻ പങ്കെടുത്തിരുന്നു.
ചിലര്‍ നിയന്ത്രണങ്ങൾ പാലിക്കുമ്പോൾ മറ്റുചിലര്‍ഇതൊന്നും അനുസരിക്കുന്നില്ല. അവര്‍ ആഘോഷങ്ങളും മത്സരങ്ങളും എല്ലാം നടത്തുകയാണ്. ഇവയെല്ലാം നിര്‍ത്തണം. ഇത്ര നാൾ അഭ്യര്‍ത്ഥന ആയിരുന്നു, ഇതുവരെ മുൻകരുതലുകളായിരുന്നു എങ്കിൽ ഇനി നിര്‍ദ്ദേശങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളിലേക്ക് കടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ വ്യക്തപരമായ ജാഗ്രത പാലിക്കണം. 22 സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ കൊറോണ നിരീക്ഷണ കേന്ദ്രങ്ങളാകാൻ സന്നദ്ധ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്ന് വായിക്കാം:
ഇന്ന് മാത്രം കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്കാണ് സ്ഥിതി അതീവ ഗുരുതമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ആറ് പേര്‍ കാസര്‍കോട്ടും അഞ്ച് പേര്‍ എറണാകുളത്തും ഒരാൾ പാലക്കാട്ടും ചികിത്സയിലാണ്. കാസര്‍കോട്ട് വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തി സഞ്ചരിക്കാത്ത വഴികളില്ലെന്നും അത് അതീവ ആശങ്കയുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം പകുതിയാക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കെത്തും വിധമാണ് ക്രമാകരണം. അധ്യാപകര്‍ നാളെ മുതൽ സ്കൂളിൽ പോകേണ്ടതില്ല.