
തിരുവനന്തപുരം: ജയിലിലേക്ക് പുതിയതായി എത്തുന്ന തടവുകാർക്ക് ആന്തരിക പരിക്കുകൾ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലർ നടപ്പാക്കുന്നതിൽ അസൌകര്യം അറിയിച്ച് ജയിൽ ഡിജിപി. പല സർക്കാർ ആശുപത്രികളിലും പരിശോധനയ്ക്ക് സൗകര്യം ഇല്ലെന്ന് കാണിച്ചാണ് ജയിൽ ഡിജിപി ഋഷിരാജ് സിങ് ആഭ്യന്തര വകുപ്പിന് കത്ത് നൽകിയത്.
പുതിയതായി എത്തുന്ന തടവുകാർക്ക് വൃക്ക പരിശോധന, അൾട്രാസൗണ്ട് സ്കാൻ അടക്കം 5 പരിശോധനകൾ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് സർക്കുലർ പുറത്തിറക്കിയത്.
എന്നാൽ സർക്കുലർ നടപ്പാക്കാൻ അസൗകര്യം ഉണ്ടെന്നും പല സർക്കാർ ആശുപത്രികളിലും പരിശോധനയ്ക്ക് സൗകര്യം ഇല്ലെന്നും ആശയക്കുഴപ്പം നടപടികളെ ബാധിച്ചു എന്നുമാണ് ജയിൽ ഡിജിപി ഋഷിരാജ് സിങ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നത്. വയനാട്, ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ ആണ് നിർദ്ദേശം കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കിയതെന്നും കത്തിൽ പറയുന്നു. പീരുമേട് സബ് ജയിലിലെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ ആണ് പുതിയ സംവിധാനം നിർദ്ദേശിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam