പഠനം തുടരാനാകുമോ?ആശങ്കയിൽ യുക്രെയ്നിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾ,സർക്കാർ ഇടപെടൽ വേണമെന്നാവശ്യം

By Web TeamFirst Published Jul 31, 2022, 11:51 AM IST
Highlights

യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളായ മെഡിക്കൽ വിദ്യാർഥികൾക്ക് റഷ്യയിൽ തുടർ പഠനത്തിന് സാഹചര്യമൊരുക്കാനുള്ള ശ്രമം നടത്തുമെന്ന് റഷ്യൻ കൾച്ചറൽ സെന്‍റർ അറിയിച്ചിരുന്നെങ്കിലും യുക്രെയ്ൻ ടി സി നൽകുന്നില്ല

തിരുവനന്തപുരം : റഷ്യ യുക്രൈൻ  യുദ്ധത്തെത്തുടർന്ന്(russia ukraine war)പഠനം പാതിവഴിയിൽ നിർത്തി നാട്ടിലെത്തിയ യുക്രെയ്നിൽ പഠിച്ചിരുന്ന മെഡിക്കൽ വിദ്യാർഥികളുടെ(medical students) തുടർ പഠനം അനിശ്ചിതാവസ്ഥയിൽ തുടരുന്നു. യുക്രെയ്നിൽ പഠനം തുടരാനാകുമോ എന്നതിൽ ഇതുവരെ വ്യക്തതയുമില്ല. സെപ്റ്റംബറിലാണ് അടുത്ത അധ്യയന വർഷം തുടങ്ങുക. ഈ സമയത്ത് യുക്രെയ്നിലേക്ക് തിരികെ പോകാനാകില്ല. യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അത്രയും റിസ്കെടുത്ത് അവിടേക്ക് പോകാനാകില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ക്ലിനിക്കൽ പരിശീലനം അടക്കം വേണ്ടതിനാൽ ഓൺലൈൻ പഠനം സാധ്യമാകില്ലെന്നും ഇവർ പറയുന്നു. സെപ്റ്റംബറിൽ അടുത്ത അധ്യയന വഡഷം തുടങ്ങുമ്പോൾ ഫീസ് അടക്കേണ്ടി വരും. തിരികെ പഠനത്തിനായി പോകാനാകുമോ എന്നതിൽ വ്യക്തത വരുത്താതെ ലക്ഷങ്ങൾ എങ്ങനെ ഫീസ് നൽകുമെന്നാണ് മറ്റൊരു ആശങ്ക.

 

ഇവർക്ക് മറ്റ് രാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിന് ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയിട്ടില്ല. അതുകൊണ്ട് ഇന്ത്യയിലെന്തായാലും തുടർ പഠനം നടക്കില്ല. യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളായ മെഡിക്കൽ വിദ്യാർഥികൾക്ക് റഷ്യയിൽ തുടർ പഠനത്തിന് സാഹചര്യമൊരുക്കാനുള്ള ശ്രമം നടത്തുമെന്ന് റഷ്യൻ കൾച്ചറൽ സെന്‍റർ അറിയിച്ചിരുന്നെങ്കിലും യുക്രെയ്ൻ ടി സി നൽകുന്നില്ല. പ്രത്യേകിച്ച് റഷ്യയിലേക്ക്. അതുകൊണ്ട് തന്നെ ആ മാർഗവും അടഞ്ഞിരിക്കുകയാണ്. 

അഞ്ച് മാസമായി പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ഇനി എന്തു ചെയ്യുമെന്നതിൽ വ്യക്തതയുമില്ല. കേരളത്തിൽ നിന്നുള്ള 3687 വിദ്യാർത്ഥികളുടെ പഠനം ആണ് ഇങ്ങനെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.ഇവരുടെ കാര്യങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 10 കോടി അനുവദിച്ചെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണ്. 

ഇന്ത്യയിലെ മെഡിക്കൽ കോളേജിൽ പ്രവേശനം നൽകണമെന്നാണ് യുക്രെയ്നിൽ നിന്ന് തിരികെ എത്തിയ വിദ്യാർഥികളുടെ ആവശ്യം, പ്രായോഗിക പരിശീലനം അനുവദിക്കണമെന്നും ആവശ്യം ഉണ്ട്. എന്നാൽ നിലവിലെ നിയമങ്ങൾ അനുസരിച്ച് അത് നടക്കില്ലെന്നുറപ്പായിട്ടുണ്ട്. 


നയം വ്യക്തമാക്കി കേന്ദ്രം; വിദേശ സർവ്വകലാശാലകളിലെ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ല

വിദേശ സർവ്വകലാശാലകളിലെ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യൻ സർവകലാശാലകളിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ നിയമത്തിൽ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാർലമെൻറിനെ രേഖാമൂലം അറിയിച്ചു. നാനൂറിലധികം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവസരം നൽകിയ ബംഗാൾ സർക്കാർ നടപടി ദേശീയ മെഡിക്കൽ കമ്മീഷന്റെ അറിവോടെയല്ലെന്നും മന്ത്രി സഭയിൽ വിശദീകരിച്ചിരുന്നു 

യുക്രെയ്നിൽ  നിന്നും നാട്ടിലെത്തിയ  വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ ആവർത്തിച്ചിരുന്നു. വിദ്യാർഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കത്തെ എതിർത്ത കേന്ദ്രം, വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം അനുവദിക്കാനാകില്ലെന്നും മെഡിക്കൽ കൗൺസിൽ ചട്ടം ഇതനുവദിക്കുന്നില്ലെന്നുമുള്ള  നിലപാടിലാണ്. 

റഷ്യ- യുക്രൈൻ യുദ്ധ സാഹചര്യത്തിൽ മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയതെത്തിയത്. ഇവരിൽ ഭൂരിപക്ഷവും മെഡിക്കൽ- ദന്തൽ വിദ്യാർഥികളാണ്. തുടർപഠനത്തിനായി സർക്കാർ ഇടപെടൽ വേണമെന്ന് രക്ഷിതാക്കളും തിരിച്ചെത്തിയ വിദ്യാർത്ഥികളും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണെന്നും തുടർ പഠനത്തിന് നിയമ ഭേദഗതിയുൾപ്പെടെയുള്ളവ പരിഗണിക്കണമെന്നുമാണ് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആവശ്യം. ലക്ഷങ്ങൾ വായ്പയെടുത്താണ് വിദ്യാർഥികളിൽ ഭൂരിഭാഗം പേരും മെഡിക്കൽ പഠനത്തിനായി വിദേശത്തേക്ക് പോയത്. 
 

click me!