
ഇടുക്കി: ആംബുലൻസിൻ്റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിലൊഴിച്ച് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബിനാണ് മരിച്ചത്. 40 വയസായിരുന്നു. ഒപ്പം മദ്യപിച്ച സുഹൃത്ത് പ്രഭു അത്യാസന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സുഹൃത്തിന്റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ കുമളിയിൽ വച്ചാണ് സംഭവം.
വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. പ്രതാപിന്റെ മൃതദേഹവുമായി സുഹൃത്തുക്കളായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് ആംബുലൻസിൽ നാട്ടിലേക്ക് വന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ കുമളിയിൽ എത്തി. ഈ സമയത്ത് ആംബുലൻസ് ചായ കുടിക്കാനായി നിർത്തി.
ഈ സമയത്ത് ജോബിനും പ്രഭുവും തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലൻസിന്റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഉപയോഗിച്ച് കലർത്തി കഴിക്കുകയായിരുന്നു. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ വച്ച് ജോബിൻ മരിച്ചു. പ്രഭുവിനെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam