
വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ രാത്രിയിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നു. മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽകുമാർ എന്നിവർ സംഭവസ്ഥലത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തിയത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും ഡി ഐ ജി കെ കാർത്തികിന്റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. യോഗത്തിന് ശേഷം മന്ത്രിമാർ ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റവരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കനത്ത മഴയിലും മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തെരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്.
ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ഏഴ് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. നിസാര പരിക്കേറ്റ രണ്ട് പേരെ ഡിസ്ചാർജ് ചെയ്തു. നിലവിൽ 9 പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരാണ് ചികിത്സയിലുള്ളത്.
വൻതോതിൽ മണ്ണൊലിച്ചെത്തിയതിനെ തുടർന്ന് പ്രദേശത്തെ വീടും പള്ളിയും ബസ് സ്റ്റോപ്പും തൊഴിലാളികളുമായി വന്ന ബസുകളും പൂർണ്ണമായി മണ്ണിനടിയിലായി. മീനാക്ഷി പാലവും നിലവിൽ അപകടാവസ്ഥയിലാണ്. അതേസമയം, മുൻകരുതലിന്റെ ഭാഗമായി ചുളിക്ക ജി എൽ പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് കാഞ്ഞിരോട് പോളിടെക്നിക് കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. സ്കൂളിലുള്ള മുഴുവൻ ആളുകളെയും സുരക്ഷിതമായി പോളിടെക്നിക് കോളേജിലെ പുതിയ ക്യാമ്പിലേക്ക് മാറ്റിവരികയാണ്.
വയനാട് അപകടം ദൗർഭാഗ്യകരമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചത്. തുരങ്കപാതയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുൻകൂട്ടി പറഞ്ഞിരുന്നു. മണ്ണ് മാറ്റണമെന്ന് 20ന് കളക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കരാറുകാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam