വാടാനംകുറുശ്ശിയിൽ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം വീട്ടുടമയുടെ ബന്ധുവിന്റേതെന്ന സംശയത്തിൽ പൊലീസ്. വാടാനംകുറിശ്ശി സ്വദേശി ജയയുടെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട്: വാടാനംകുറുശ്ശിയിൽ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം വീട്ടുടമയുടെ ബന്ധുവിന്റേതെന്ന സംശയത്തിൽ പൊലീസ്. വാടാനംകുറിശ്ശി സ്വദേശി ജയയുടെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം തുടർനടപടിയിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
ജയയുടെ വീട്ടുവളപ്പിലെ തെങ്ങിൻ ചുവട്ടിലാണ് തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാൾ വീട്ടുടമസ്ഥയുടെ ബന്ധു തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ജയയുടെ വിശദമായ മൊഴിയും പൊലീസ് രേഖപ്പെടുത്തും. സ്ഥലത്ത് ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. രാത്രി വീട്ടുമുറ്റത്തെത്തിയ യുവാവ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഷൊർണൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.


