
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കാൻ പദ്ധതിയിടുന്ന ടൗൺഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി. 504 കുടുംബങ്ങളെയാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 983 കുടുംബങ്ങളാണ് ഇപ്പോൾ വാടക വീടുകളിൽ താമസിക്കുന്നതെന്നാണ് കണക്ക്. പട്ടികയിൽ ചർച്ച നടത്താൻ ദുരന്തബാധിതരുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ചിരിക്കുകയാണ് മേപ്പാടി പഞ്ചായത്ത്. ഈ യോഗത്തിൽ പട്ടികയെക്കുറിച്ച് ചർച്ച ചെയ്യും.
ടൗൺഷിപ്പിനായി തയ്യാറാക്കിയ പ്രാഥമിക പട്ടികയിൽ 520 കുടുംബങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 16 കുടുംബങ്ങളിലെ ആളുകൾ എല്ലാവരും മരിച്ചുപോയവരാണ്. ആ കുടുംബങ്ങളെ ഒഴിവാക്കിയാണ് 504 പേരുടെ പട്ടിയ തയ്യാറാക്കിയത്. സർക്കാർ നിർദേശപ്രകാരം മേപ്പാടി പഞ്ചായത്താണ് പട്ടിക തയ്യാറാക്കിയത്. ഇനി പട്ടികയിന്മേൽ വിശദമായ ചർച്ച നടത്താനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.
അർഹരായ കുടുംബങ്ങൾ പദ്ധതിയിൽ ഉൾപ്പെടാതെ പോയിട്ടുണ്ടെങ്കിൽ ആക്ഷേപം ഉന്നയിക്കാനും അവസരം നൽകും.
നിലവിൽ പുന്നപ്പുഴയിൽ നിന്ന് 50 മീറ്റർ ദൂരപരിധി നിശ്ചയിച്ചാണ് ടൗൺഷിപ്പിനുള്ള ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ കരടു പട്ടിക ആയിട്ടില്ലെന്നും ചൊവ്വാഴ്ച സർവ്വകക്ഷി യോഗത്തിനുശേഷമേ കരടു പട്ടിക പൂർണ്ണമാകൂ എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ടൗൺഷിപ്പിനായുള്ള ഭൂമി നിയമക്കുരുക്കിൽ പെട്ടുകിടക്കുന്നതിനാൽ അത് ഏറ്റെടുക്കുന്നതിനുള്ള നടപടികളും ആയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam