
കോട്ടയം: ക്രൈം നന്ദകുമാറും താനും സ്വപ്‍നയും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ജനപക്ഷം നേതാവ് പി.സി.ജോർജ്. കൊച്ചി പിഡബ്ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സമീപ ദിവസങ്ങളിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും തീയതി കൃത്യമായി ഓർക്കുന്നില്ലെന്നും പി.സി.ജോർജ് പറഞ്ഞു. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. എന്നാൽ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നും ജോർജ് വ്യക്തമാക്കി.
സരിതയും മുഖ്യമന്ത്രിയും തമ്മിലാണ് ഗൂഢാലോചന നടന്നതെന്നും പി.സി.ജോർജ് ആരോപിച്ചു. സരിതയുടെ കയ്യിൽ നിന്ന് പരാതി എഴുതി വാങ്ങിയത് പിണറായി വിജയനാണ്. സരിതയും മുഖ്യമന്ത്രിയുമായി കച്ചവടം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. സോളാർ കേസിൽ സിബിഐക്ക് മൊഴി നൽകാത്തതാണ് സരിതയ്ക്ക് തന്നോടുള്ള ദേഷ്യത്തിന് കാരണമെന്നും പിസി.ജോർജ് പറഞ്ഞു. റെക്കോർഡ് ചെയ്യുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് സരിതയുമായി സംസാരിച്ചത്. അനാവശ്യമായി ഒന്നും ഫോൺ സംഭാഷണത്തിൽ താൻ പറഞ്ഞിട്ടില്ലെന്നും പി.സി.ജോർജ് വ്യക്തമാക്കി.
മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം. സ്വപ്നയുടെ 164 സ്റ്റേറ്റ്‍മെന്റിൽ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങളുണ്ട്. സിപിഎം നേതാക്കൾ ഒന്നും മിണ്ടുന്നില്ലെന്നും പിണറായിയുടെ കപ്പം വാങ്ങിയാണ് സിപിഎം നേതാക്കൾ നിൽക്കുന്നതെന്നും പി.സി.ജോർജ് ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam