
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വോട്ടെടുപ്പിന്,കാലാവസ്ഥ വില്ലനാകില്ല. പത്തനംതിട്ടയിലും വയനാട്ടിലും പ്രഖ്യാപിച്ചിരുന്ന ശക്തമായ മഴ മുന്നറിയിപ്പ് പിന്‍വലിച്ചു. ഉയര്‍ന്ന താപനിലയിലും ശരാശരിയില്‍ നിന്നും വലിയ വര്‍ദ്ധനയുണ്ടാകില്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ രണ്ട് മണ്ഡലങ്ങളാണ് പത്തനംതിട്ടയും വയനാടും. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് ഈ രണ്ട് ജില്ലകളിലും ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ വോട്ടെടുപ്പ് ദിവസമായ നാളെ സംസ്ഥാനത്ത് മഴ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ ചെറിയ മഴക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ കിട്ടിയിരുന്നു. കൊടും ചൂടില്‍ വലഞ്ഞ ജനത്തിന് ഇത് ആശ്വാസവുമായിരുന്നു. മഴ പെയ്യില്ലെങ്കിലും വോട്ടെടുപ്പ് ദിവസമായ നാളെ ഉയര്‍ന്നതാപനില ശരാശരിയിലും കൂടാനും സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡോ.കെവി മിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ തെക്ക് കിഴക്കന്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. വൈകാതെ അത് തമിഴ്നാട് തീര ത്തേക്ക് എത്തും.ഈ ന്യൂനമര്‍ദ്ദത്തിന്‍റെ തീവ്രത അനുസരിച്ചായിരിക്കും ഇനി കേരളത്തില്‍ വേനല്‍മഴ ശക്തമാവുകയെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam