
തൃശ്ശൂർ: അവയവമാറ്റ ശസ്ത്രക്രിയയിലെ ഇടനിലക്കാരുടെ കള്ളകളികൾ കൂടി പുറത്ത് വരുന്നു. തൃശൂർ സ്വദേശിയായ ഓട്ടോ ഡ്രൈവറോട് എട്ട് ലക്ഷം രൂപ ഇടനിലക്കാരനായി നിന്ന ലിവർ ഫൗണ്ടേഷൻ മുൻഭാരവാഹി തട്ടിയെടുത്തെന്നാണ് ആരോപണം. വാങ്ങിയെടുത്ത മുഴുവൻ പണവും ഇടനിലക്കാരൻ ദിലീപ് ഖാദി കൈമാറിയിട്ടില്ലെന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ തൃശൂർ സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായി ഓട്ടോ ഡ്രൈവറായ 50 വയസ്സുകാരന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചിലവായത് 25 ലക്ഷം രൂപയാണ്. ഇതിന് പുറമെ കരൾ ദാതാവിന് കൈമാറാനായി ദിലീപ് ഖാദി എന്ന വ്യക്തി വഴി 16 ലക്ഷം രൂപയും നൽകി. ജീവൻ നിലനിർത്താൻ ലക്ഷങ്ങളുടെ കടക്കാരനായി മാറി. എന്നാൽ ശസ്ത്രക്രിയക്ക് തൊട്ട് മുൻപ് അവയവ ദാതാവ് തന്നെ വന്ന് കണ്ടപ്പോഴാണ് ആ സത്യമറിയുന്നത്. അയാൾക്ക് കിട്ടിയത് പകുതി മാത്രം.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയാണ് ലിവർ ഫൗണ്ടേഷൻ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായിരുന്ന ദിലീപ് ഖാദി. വിവരം പുറത്ത് വന്നതോടെ ലിവർ ഫൗണ്ടേഷൻ കേരള ദിലീപ് ഖാദിയെ സംഘടനയിൽ നിന്ന് പുറത്താക്കി. തനിക്കൊരു സാമ്പത്തിക ലാഭവും ഉണ്ടായിട്ടില്ലെന്നും തൃശൂർ സ്വദേശിക്ക് സഹോദരനുമായുള്ള പ്രശ്നങ്ങളാണ് ആരോപണത്തിന് പിന്നില്ലെന്നുമാണ് ദിലീപ് ഖാദിയുടെ പ്രതികരണം.
പണത്തിനായി അവയവം കൊടുക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്. എന്നാൽ ഒളിഞ്ഞും മറഞ്ഞും നടക്കുന്ന ഈ സാമ്പത്തിക ഇടപാടുകൾ നിയമ നടപടിയിലേക്ക് എത്താത്തതിന് കാരണവും ഇത് തന്നെ. ചൂഷകർക്ക് ധൈര്യം നൽകുന്നതും പാവങ്ങളുടെ നിസ്സഹായവസ്ഥ തന്നെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam