
തിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തര പാൽ ഉല്‍പാദനം കുറഞ്ഞു. പ്രതിസന്ധി നേരിടാൻ ഇത്തവണ ഓണക്കാലത്ത്, മില്‍മ എട്ട് ലക്ഷം ലിറ്റര്‍ പാൽ കര്‍ണാടകത്തിൽ നിന്നെത്തിക്കും. ക്ഷീര കർഷകരുടെ കൊഴിഞ്ഞുപോക്ക് തടയാൻ പാല്‍ വില കൂട്ടാൻ നിർബന്ധിതമായിരിക്കുകയാണ് മിൽമ.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പാലിന്‍റെ ആഭ്യന്തര ഉല്‍പാദനം പന്ത്രണ്ടര ലക്ഷം ലീറ്ററിനു മുകളിലായിരുന്നു. ഈ വര്‍ഷം അത് 11ലക്ഷമായി കുറഞ്ഞു. ഓണാഘോഷങ്ങള്‍ കൂടി ആയതോടെ ആവശ്യത്തിന് പാല്‍ നല്‍കാൻ കഴിയാത്ത അവസ്ഥയിലാണ് മില്‍മ. ഇതോടെ കര്‍ണാകട ഫെഡറേഷന്‍റെ സഹായം തേടുകയായിരുന്നു. അതിനിടെ ക്ഷീരോല്‍പാദന മേഖലയില്‍ നിന്ന് കര്‍ഷകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്.
നിലവില്‍ ഒരു ലീറ്റര്‍ പാലിന് മില്‍മ കര്‍ഷകന് നല്‍കുന്നത് 32 രൂപയാണ്. മില്‍മ അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത് 2017ലായിരുന്നു. അന്ന് 50 കിലോ കാലിത്തീറ്റയുടെ വില 975 രൂപയും ഒരു കിലോ വൈക്കോലിന് എട്ട് രൂപയുമായിരുന്നു. ഇപ്പോഴത് യഥാക്രമം 1300ഉം 15 രൂപയുമായി. ദിവസവും 45 മുതല്‍ 50 രൂപ വരെ നഷ്ടത്തിലാണ് കൃഷിയെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം പാല്‍വില കൂട്ടാനുള്ള നടപടികളുമായി മില്‍മ മുന്നോട്ടുപോകുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam