
തിരുവനന്തപുരം : പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് ജല അതോരിറ്റി പുറത്തിറക്കി. ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെ കൂടും. മിനിമം നിരക്ക് 22.05 രൂപയിൽ നിന്നും 72.05 രൂപയായി ഉയർന്നു. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 15,000 ലിറ്റർ വരെ സൌജന്യമായി ലഭിക്കും. വെള്ളക്കരം കുത്തനെ കൂട്ടിയതിനെതിരെ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതുക്കിയ താരിഫ് പുറത്തിറക്കിയത്. നികുതി വർധനക്കും ഇന്ധന സെസിനും ഇടയിൽ വെളളക്കരത്തിലുമുണ്ടായ വർധന സാധാരണക്കാർക്ക് അധിക ഭാരമുണ്ടാക്കുമെന്നതിൽ സംശയമില്ല.
അതിനിടെ വെള്ളക്കരം വർധനയെ ന്യായീകരിക്കാൻ വിചിത്ര വാദങ്ങളുമായി ജലവിഭവമന്ത്രി രംഗത്തെത്തി. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം 100 ലിറ്റർ വെള്ളം ഉപയോഗിക്കുമോയെന്ന് ചോദിച്ച റോഷി അഗസ്റ്റിൻ, വെള്ളം ഉപയോഗിക്കുന്നത് കുറയ്ക്കാൻ ജനങ്ങളെ പഠിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. കടത്തിൽ നട്ടം തിരിയുന്ന ജനത്തിൻറെ കരണത്ത് സർക്കാർ മാറിമാറി അടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. വെള്ളക്കരം കൂട്ടിയത് സഭയിൽ പ്രഖ്യാപിക്കാത്തതിൽ മന്ത്രിയെ വിമർശിച്ച് സ്പീക്കർ റൂളിംഗ് നൽകി.
'ഒരു കുടുംബത്തിനല്ല, ഒരാള്‍ക്ക് 100 ലിറ്റര്‍'; വിചിത്ര വാദത്തിൽ മന്ത്രി റോഷിയുടെ വിശദീകരണം
വിലവർദ്ധനവ് കേട്ട് ബോധം കെടുന്നയാൾക്ക് കൊടുക്കുന്ന വെള്ളത്തിൻറെ അളവ് കൂട്ടണമെങ്കിൽ എംഎൽഎമാർ കത്ത് തന്നാൽ മതിയെന്നായിരുന്നു റോഷി അഗസ്റ്റിൻറെ പരിഹാസം. ഇന്ന് വെള്ളം ഉപയോഗത്തിൻറെ വിചിത്ര കണക്കുകൾ ചോദിച്ചും പറഞ്ഞുമാണ് ന്യായീകരണം. ഡബ്ല്യൂ എച്ച് ഒ കണക്ക് അനുസരിച്ച് ഒരാൾക്ക് ഒരു ദിവസം വേണ്ടത് 130 ലിറ്റർ വെള്ളമാണ്. കേരളത്തിൽ ശരാശരി ഒരാളുടെ വെള്ള ഉപഭോദം 150 ലിറ്റർവരെയാണ്. അഞ്ച് പേരുള്ള കുടുംബമാണങ്കിൽ ശരാശാരി 750 ലിറ്ററിന് മേൽവരെ ഉപഭോഗം. അവിടെയാണ് ലിറ്ററിന് ഒരു പൈസവെച്ച് കൂടിയത്. 4912.42 കോടിയുടെ സഞ്ചിത നഷ്ടമാണ് വാട്ടർ അതോറിറ്റിക്കുണ്ടാകുന്നത്. കെഎസ്ഇബിക്ക് മാത്രമുള്ള കുടിശ്ശിക 1263 കോടിയാണ്. കരംകൂട്ടാതെ പിടിച്ചുനിൽക്കാനാകില്ല. ഉപയോഗം കുറക്കേണ്ടതിൻറെ ആവശ്യകത കൂടി ജനത്തെ ഓർമ്മിപ്പിക്കാനാണ് കരം കൂട്ടിയതെന്നും റോഷി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam