കുടിശ്ശിക തീർത്തെങ്കിലും ആൻ്റണിരാജുവിന് പ്രതിസന്ധികളൊഴിയാത്ത മന്ത്രിക്കാലം; ഒടുവിൽ ടേം പൂർത്തിയാക്കി മടക്കം

Published : Dec 24, 2023, 06:22 PM ISTUpdated : Dec 24, 2023, 06:29 PM IST
കുടിശ്ശിക തീർത്തെങ്കിലും ആൻ്റണിരാജുവിന് പ്രതിസന്ധികളൊഴിയാത്ത മന്ത്രിക്കാലം;  ഒടുവിൽ ടേം പൂർത്തിയാക്കി മടക്കം

Synopsis

ഒന്നാം പിണറായി സർക്കാർ കാലത്ത് ചാനൽമുറികളിൽ സർക്കാറിനായി വീറോടെ വാദിക്കുന്ന റോളിലായിരുന്നു ആൻ്റണി രാജു. തിരുവനന്തപുരത്ത് അട്ടിമറി ജയം നേടിയ ആൻ്റണി രാജുവിനെ രണ്ടാം പിണറായി കാലത്ത് കാത്തിരുന്നത് അപ്രതീക്ഷിത മന്ത്രി സ്ഥാനമായിരുന്നു. 

തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങും മുമ്പ് കെഎസ്ആർടിസിയിലെ ശമ്പളകുടിശ്ശിക തീർത്തെങ്കിലും ആൻ്റണി രാജു ഗതാഗതമന്ത്രിയായിരുന്ന രണ്ടര വർഷം പ്രതിസന്ധികളൊഴിയാത്ത കാലമായിരുന്നു. വകുപ്പിനെതിരെ ഇടത് യൂണിയനുകൾ തന്നെ പലതവണ തെരുവിലിറങ്ങി. കൊട്ടിഘോഷിച്ച് കൊണ്ട് വന്ന എഐ ക്യാമറാ പദ്ധതിയും അഴിമതിയിലും വിവാദങ്ങളിലും മുങ്ങുകയായിരുന്നു. 

ഒന്നാം പിണറായി സർക്കാർ കാലത്ത് ചാനൽമുറികളിൽ സർക്കാറിനായി വീറോടെ വാദിക്കുന്ന റോളിലായിരുന്നു ആൻ്റണി രാജു. തിരുവനന്തപുരത്ത് അട്ടിമറി ജയം നേടിയ ആൻ്റണി രാജുവിനെ രണ്ടാം പിണറായി കാലത്ത് കാത്തിരുന്നത് അപ്രതീക്ഷിത മന്ത്രി സ്ഥാനമായിരുന്നു. രണ്ടാം ടേമിൽ മന്ത്രിയാകേണ്ട ആൻ്റണിരാജുവിന് ആദ്യം നറുക്ക് വീണത് ഗണേഷിന്റെ കുടുംബകേസ് കാരണമായിരുന്നു. എന്നാൽ വൻ പ്രതിസന്ധിയിലായ ഗതാഗതവകുപ്പിനെ കരകയറ്റാൻ ആൻറണി രാജുവിന് കഴിഞ്ഞില്ല. ശമ്പളത്തിനും പെൻഷനും ജീവനക്കാർക്ക് തെരുവിലും കോടതിയിലും ഇറങ്ങേണ്ട സ്ഥിതിയായി. സ്വിഫ്റ്റ് ബസ് പരിഷ്ക്കാരം വരുമാനം കൂട്ടിയെന്ന് വകുപ്പ് അവകാശപ്പെടുമ്പോൾ കെഎസ്ആർടിസി ബസ്സുകളുടെ പ്രാധാന്യം കുറഞ്ഞു. അപകടം കുറക്കാനെന്ന പേരിൽ നടപ്പാക്കിയ എഐ ക്യാമറാ പദ്ധതിക്കെതിരെ വലിയ അഴിമതി ആരോപണങ്ങളും ഉണ്ടായി. പലതിനും കൃത്യമായ മറുപടി പോലും പറയാൻ സർക്കാരിനായില്ല. കോടതി കയറിയ പദ്ധതി പ്രയോജനത്തെ കുറിച്ചുള്ള വിവരങ്ങളിൽ ഇപ്പോഴും തർക്കം ബാക്കിയാണ്. 

'ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ് ഗണേഷ്, മന്ത്രിയുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും '

ജനാധിപത്യ കേരള കോൺഗ്രസ്സിനുള്ള മന്ത്രിസ്ഥാനം ഇതാദ്യമായിരുന്നു. ലത്തീൻസഭാ പ്രതിനിധി എന്ന നിലക്ക് കൂടിയായിരുന്നു സ്ഥാനലബ്ധി. പക്ഷേ വിഴിഞ്ഞം തുറമുഖത്തിനെതിരെ സഭയും മത്സ്യത്തൊഴിലാളികളും സഹനസമരത്തിനിറങ്ങിയപ്പോൾ ആൻറണി രാജു തള്ളിപ്പറഞ്ഞു. സഭാനേതൃത്വം അതിശക്തമായാണ് ഒടുവിൽ ആൻറണി രാജുവിനെതിരെ ആഞ്ഞടിച്ചത്. ഇടക്ക് വീണ്ടും സജീവമായ തൊണ്ടിമുതൽ കേസും ആൻറണി രാജുവിന് കുരുക്കായി. ഒടുവിൽ കോടതി കനിഞ്ഞതോടെയാണ് പിടിച്ചു നിന്നത്. എല്ലാകാലത്തും മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിലായിരുന്ന ആൻറണി രാജു ഒരുപക്ഷെ തുടർന്നേക്കുമെന്ന് വരെ ഇടക്ക് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഒടുവിൽ ടേം പൂർത്തിയാക്കി മടങ്ങുകയാണ്. അതേസമയം, ഗതാഗത വകുപ്പ് അടിമുടി നവീകരിക്കുമെന്നാണ് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ വാദം. ഗതാഗത വകുപ്പാണ് ലഭിക്കുന്നതെങ്കിൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗണേഷ് കുമാര്‍ പറയുന്നു. 

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി