
തിരുവനന്തപുരം: കുട്ടികളെ കെ ടി ജലീൽ അപമാനിച്ചത് തെറ്റെന്ന് മന്ത്രി ബിന്ദു കൃഷ്ണ. തെറ്റ് മനസിലാക്കാൻ പോലും ജലീലിന് കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ജില്ല ശിശു സംരക്ഷണ ഓഫീസർ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് വന്നതിനുശേഷം തുടർന്ന് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത് സ്വാഗതാർഹമാണ്. വിദ്യാർത്ഥികൾക്ക് പരാതി ഇല്ലെന്ന് പറഞ്ഞത്, അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിക്കാനുള്ള കാലതാമസം എന്തുകൊണ്ടെന്ന ചോദ്യത്തിന് അത് യഥാസമയം യഥാക്രമം നടക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
അതേ സമയം, മുൻമന്ത്രി കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പാലക്കാട് മണ്ണാർക്കാട് നഗരസഭയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറുന്ന കെ.ടി ജലീലിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് മുൻമന്ത്രിക്കെതിരെ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam