കുന്നംകുളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തു ഞെരിച്ചതിൻ്റെയും വായ പൊത്തിപ്പിടിച്ചതിൻ്റെയും ലക്ഷണങ്ങളുണ്ടെന്നും മരണം സംഭവിച്ചത് കിണറ്റിൽ വെച്ചാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തൃശൂർ: കുന്നംകുളത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വയോധികയുടെ മരണം സംഭവിച്ചത് കിണറ്റിൽ വച്ചാണെന്നും കഴുത്തു ഞെരിച്ചതിന്റെയും വായ പൊത്തിപ്പിടിച്ചതിന്റെയും ലക്ഷണങ്ങളുണ്ടെന്നുമാണ് പ്രാഥമിക നിഗമനം. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. മിനിയാന്ന് രാത്രിയാണ് ഗുരുവായൂരിലെ വാടക കെട്ടിടത്തിന്റെ കിണറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്.
സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെടുത്തത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാർ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് രാത്രി സെന്താനവല്ലിയെ കൊണ്ടുവന്നു. ശാരീരികമായി ബന്ധപ്പെടുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം. ആക്രമണത്തിന് പിന്നാലെ മരിച്ചെന്ന് കരുതി സെന്താനവല്ലിയുടെ മൃതദേഹം എടുത്ത് കിണറ്റിൽ ഇടുകയായിരുന്നു. എന്നാൽ കിണറ്റിൽ വെച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മദ്യപാന സദസിലെ വെളിപ്പെടുത്തലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടർന്നാണ് പ്രതികൾ പിടിയിലായത്.


