
തിരുവനന്തപുരം : ഭക്ഷ്യ മന്ത്രി ജി ആർ അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരി ലാലും തമ്മിൽ വാക്കു തർക്കത്തിന് കാരണമായ പരാതിയില്‍ പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. നാലാഞ്ചിറ സ്വദേശി ചെറിയാന്‍ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. പരാതിക്കാരിയായ നെടുമങ്ങാട് സ്വദേശിനിയെയും ഇവരുടെ കുട്ടിയെയും പ്രതി ക്രൂരമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
ഭക്ഷ്യ മന്ത്രി ജി ആർ അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരി ലാലും തമ്മിൽ വാക്കു തർക്കം നടക്കുന്നതിന്‍റെ ഓഡിയോ പുറത്ത് വന്നിരുന്നു. ഒരു കുടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇൻസ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ ഇൻസ്പെക്ടറെ സ്ഥലം മാറ്റിയിരുന്നു. ഗിരി ലാലിനെ വിജിലൻസിലേക്കാണ് മാറ്റിയത്.
ഓഗസ്റ്റ് 22 ന് രാത്രിയാണ് ഭക്ഷ്യമന്ത്രിയും നെടുമങ്ങാട് എംഎൽഎയുമായ ജി ആർ അനിൽ വട്ടപ്പാറ എസ് എച്ച് ഒ ഗിരി ലാലിനെ വിളിക്കുന്നത്. രണ്ടാം ഭർത്താവ് 11 വയസ്സുകാരനായ മകനെ ഉപദ്രവിക്കുന്നുവെന്ന ഒരു വീട്ടമ്മയുടെ പരാതിയിൽ നടപടിവേണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. പിന്നാലെ, പെട്ടന്ന് മന്ത്രിയും ഇന്‍സ്പെക്ടറും തമ്മിൽ പൊരിഞ്ഞ വാക്കേറ്റമായി. മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. തിരുവനന്തപുരം റൂറൽ എസ്പി ഗിരി ലാലിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
Read More : കുടുംബകേസ്, ഭക്ഷ്യമന്ത്രിയുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ട് ഇന്‍സ്പെക്ടര്‍; ഓഡിയോ പുറത്ത്, പിന്നാലെ നടപടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam