
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പ്രതികരിച്ച് ഭക്ഷ്യ മന്ത്രി ജി ആർ അനില്‍. ഗുരുതരമായ വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംഭാഷണത്തിന്‍റെ തുടക്കം മുതലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ പ്രതികരണം ക്ഷമയില്ലാതെയായിരുന്നു. താന്‍ എന്തിന് വേണ്ടിയാണ് വിളിച്ചത് എന്ന് പരിശോധിക്കൂ എന്ന് പറഞ്ഞ ജി ആർ അനില്‍, താൻ കുറ്റക്കാരനെങ്കിൽ കുറ്റം ഏറ്റെടുക്കാൻ തയാറാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
മന്ത്രി ജി ആർ അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരി ലാലും തമ്മിൽ വാക്കു തർക്കം നടക്കുന്നതിന്‍റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഒരു കുടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇൻസ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ ഇൻസ്പെക്ടറെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ഗിരി ലാലിനെ വിജിലൻസിലേക്കാണ് മാറ്റിയത്.
ഓഗസ്റ്റ് 22 ന് രാത്രിയാണ് ഭക്ഷ്യമന്ത്രിയും നെടുമങ്ങാട് എംഎൽഎയുമായ ജി ആർ അനിൽ വട്ടപ്പാറ എസ് എച്ച് ഒ ഗിരി ലാലിനെ വിളിക്കുന്നത്. രണ്ടാം ഭർത്താവ് 11 വയസ്സുകാരനായ മകനെ ഉപദ്രവിക്കുന്നുവെന്ന ഒരു വീട്ടമ്മയുടെ പരാതിയിൽ നടപടി വേണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. പിന്നാലെ, പെട്ടന്ന് മന്ത്രിയും ഇന്‍സ്പെക്ടറും തമ്മിൽ പൊരിഞ്ഞ വാക്കേറ്റമായി. മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. തിരുവനന്തപുരം റൂറൽ എസ്പി ഗിരി ലാലിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
Also Read: മന്ത്രി - സിഐ വിവാദം; പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
മന്ത്രി ഇടപെട്ട് വിവാദമായതിന് പിന്നാലെ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പതിനൊന്നു വയസ്സുകാരന്‍റെ കാലിൽ ചവിട്ടി പരിക്കേൽപ്പിച്ച രണ്ടാനച്ഛൻ ചെറിയാൻ തോമസിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 17ന് കുട്ടി പഠിക്കുന്ന സ്കൂളിൽ വച്ച് രണ്ടാനച്ഛൻ ഉപദ്രവിച്ചുവെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ചെറിയാൻ തോസിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ച പ്രകാരം കേസെടുക്കുകയും ചെയ്തതിട്ടുണ്ട്. അതേസമയം, ചെറിയാൻ തോമസ് 10 വർഷമായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam