
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു പോകണമെന്ന് സർക്കാരിന് നിർബന്ധമില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കോടതിയിലൂടെ പ്രശ്നം പരിഹരിക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ ഹൈക്കോടതിയെ സമീപിയ്ക്കാൻ പാലക്കാട് കൊല്ലങ്കോട് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം. മുതലമട പഞ്ചായത്തും കോടതിയെ സമീപിക്കും.
അരിക്കൊമ്പനെ ഒരു കാരണവശാലും പറമ്പിക്കുളത്തേക്ക് കൊണ്ടു വരാൻ അനുവദിക്കില്ലെന്ന പൊതുവികാരമാണ് നെൻമാറ എംഎൽഎ കെ ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഉയർന്നത്. തുടർസമരങ്ങൾക്കും നിയമപോരാട്ടത്തിനായിയി
ജനകീയ സമിതി രൂപീകരിക്കും. ജനവാസ മേഖലയായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ ഇറക്കിവിട്ടാൽ വലിയ പ്രത്യാഘാതകളായിരിക്കും സംഭവിക്കുകയെന്ന് കോടതിയെ ബോധ്യപ്പെടുത്തും. കോടതിയെ സമീപിക്കാൻ നിയമ വിദഗ്ദ്ധരുടെ സംഘം രൂപീകരിക്കും.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിച്ചാൽ ആറ് പഞ്ചായത്തുകളെയാണ് ബാധിക്കുക. ഈ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സമരം ശക്തമാക്കും. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ സർക്കാരിൻ്റെ പിന്തുണയും തേടും. മുതലമട പഞ്ചായത്ത് പ്രസിഡൻറിൻ്റെ നേതൃത്വത്തിലും സർവകക്ഷി യോഗം ചേർന്നു. കോടതിയെ സമീപിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam