
തിരുവനന്തപുരം: സംസ്ഥാനത്ത് വെയർഹൗസുകളിൽ സൂക്ഷിച്ച കോടികളുടെ മരുന്ന് ഉപയോഗശൂന്യമായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഉത്തരവ്. പത്തുവർഷത്തെ ഇടപാടുകൾ അന്വേഷിക്കാൻ മന്ത്രി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. മരുന്നുകളുടെയും കമ്പനികളുടെയും വിവരങ്ങളെക്കുറിച്ചും അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.
ഇടത് സർക്കാർ കാലത്ത് ആരോഗ്യവകുപ്പ് വാങ്ങി കൂട്ടിയ കോടികളുടെ മരുന്നും പിപിഇ കിറ്റുമാണ് ഉപയോഗിക്കാതെ നശിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് വർഷമായി വാങ്ങിയ മരുന്നുകൾ പെട്ടി പൊലും പൊട്ടിക്കാത്ത നിലയിൽ വെയർഹൗസുകളിൽ കുന്നുകൂടി കിടക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. സംഭവം ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
മെഡിക്കൽ സർവീസസ് കോർപ്പറേഷൻറെ സംസ്ഥാനത്തെ പതിനാറ് വെയർഹൗസുകളിലുമായി കോടികളുടെ മരുന്നാണ് കൂന്നുകൂടി കിടക്കുന്നത്. ഇതുമൂലം സർക്കാരിന് ഉണ്ടായത് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ പത്ത് വർഷത്തിൽ പലതവണകളായി വാങ്ങിക്കൂട്ടിയ ജീവൻ രക്ഷാ മരുന്നുകളും പിപിഇ കിറ്റും പൊട്ടിച്ച് പോലും നോക്കാത്ത പെട്ടികളിലുണ്ട്. എല്ലാം കാലാവധി കഴിഞ്ഞ് ഉപയോഗ്യശൂന്യമായി കഴിഞ്ഞു. കോടികൾ വില വരുന്ന മരുന്നാണ് നശിച്ചുപോയതെന്നാണ് ആരോഗ്യവകുപ്പിൻറെ പ്രാഥമിക അനുമാനം.
വിതരണം ചെയ്യാതെ മരുന്നുകൾ നശിച്ച് പോയതിൽ വലിയ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ. ആവശ്യമായതിലും അധികം മരുന്ന് വാങ്ങിക്കൂട്ടിയത് വെട്ടിപ്പിനാണെന്നാണ് ആരോഗ്യവകുപ്പ് സംശയം. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിനാണ് (കെഎംഎസ്‍സിഎൽ ) മരുന്ന് വാങ്ങുന്നതിൻറെയും സംഭരണത്തിൻറെയും വിതരണത്തിന്റെയും ചുമതല. ഈ വീഴ്ചയിൽ കെഎംഎസ്‍സിഎൽ മാനേജ്മെൻറിന്റെ പങ്ക് വിശദമായി അന്വേഷിക്കും. കമ്പനികൾ തിരിച്ച് കാലാവധി കഴിഞ്ഞ മരുന്നിൻറെ കണക്കെടുക്കാനാണ് ആരോഗ്യവകുപ്പ് നീക്കം. കഴിഞ്ഞ പത്ത് വർഷത്തെ മരുന്ന് കമ്പനികളുടെ പർച്ചേസുകളും പരിശോധിക്കും. ഉന്നത തലത്തിലുള്ളവർക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നത്.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ഒരു മാസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ഉപയോഗ്യശൂന്യമായ മരുന്നും പിപിഇ കിറ്റും നശിപ്പിക്കുന്നതാണ് ഇനിയുള്ള തലവേദന. ഐഎംഎയുടെ ഭാഗമായ ഇമേജിനാണ് ഇതെല്ലാം നശിപ്പിക്കാനുള്ള ചുമതല. അതിനുും അരകോടി രുപയോളം ചെലവ് വരും. നേരത്തെ ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന കണ്ടത്തൽ ചർച്ചയായിരുന്നു കെഎംഎസ്‍സിഎൽ ഉദ്യോഗസ്ഥർ 19 ലക്ഷം മുടക്കി ടെന്നീസ് ക്ലബ്ബിൽ അംഗത്വം എടുത്തതിലും അന്വേഷണം നടക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam