
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടെ, സംസ്ഥാനം കേരളീയം പരിപാടി നടത്തി ധൂർത്ത് നടത്തുന്നുവെന്ന ആരോപണം നിഷേധിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളീയം ധൂർത്തല്ല. ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്നതാണെന്നും കേരളത്തിനുവേണ്ടിയുള്ള വലിയ നിക്ഷേപമാണെന്നും ധനമന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ വളർച്ചയെയും നേട്ടത്തെയും ലോകത്തിന് മുന്നിൽ കാണിക്കേണ്ടതുണ്ട്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളും വികസന നേട്ടങ്ങളേയും ലോകത്തിന് മുന്നിൽ ബ്രാന്റ് ചെയ്യുന്നതിനുള്ള പരിപാടിയാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പല നിർദ്ദേശങ്ങളും വരുന്നുണ്ട്. സർക്കാർ ഗ്യാരണ്ടികളെ കുറിച്ച് ആർക്കും ആശങ്കയില്ല. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവരവരുടെ ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റിയ ശേഷമാണ് സർക്കാർ ഗ്യാരണ്ടിയുടെ കാര്യം വരുന്നത്.
കേരളത്തിന് തരേണ്ട സാമ്പത്തിക സഹായം കേന്ദ്രം തരാത്തതാണ് പ്രതിസന്ധിക്ക് കാരണം. കേരളത്തിന് അവകാശപ്പെട്ട 40,000 കോടിയാണ് വെട്ടിക്കുറച്ചത്. കേന്ദ്രത്തിന്റെ ഔദാര്യമല്ല, കേരളത്തിന്റെ അവകാശമാണ് നിഷേധിക്കുന്നത്. കേരളത്തിന് കേന്ദ്രം തരേണ്ട ടാക്സ് പണമാണ് തരാത്തത്. കേരളത്തിലെ ജനങ്ങളോട് താൽപ്പര്യമുണ്ടെങ്കിൽ പ്രതിപക്ഷം സർക്കാരിനോട് ഒപ്പം നിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണത്തിന് നടപടി ഉടനുണ്ടാകും. പെൻഷൻ വിതരണത്തിനുള്ള പണം ഉടൻ കണ്ടെത്തും. പതിനെട്ട് മാസം കുടിശിക വരുത്തിയവരാണ് നാലു മാസത്തെ കുടിശികയെ വിമർശിക്കുന്നതെന്നും പ്രതിപക്ഷത്തെക്കുറിച്ച് കെഎൻ ബാലഗോപാൽ പറഞ്ഞു.