
തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നത് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് ഏർപ്പെടുത്തിയ സിംഗിൾ വാട്ട്സാപ്പ് നമ്പറിന് (9446700800) ഒരു വയസ്. ഒരു വർഷത്തിനിടെ പൊതുജനങ്ങൾ വാട്ട്സാപ്പിലൂടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 61,47,550 രൂപയാണ് ഫൈൻ ചുമത്തിയതെന്ന് കണക്കുകൾ. കൃത്യമായ തെളിവുകളോടെ വിവരം നൽകിയ ആളുകൾക്ക് 1,29,750 രൂപ പാരിതോഷികവും അനുവദിച്ചു. 63 സംഭവങ്ങളിൽ പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാലിന്യം വലിച്ചെറിഞ്ഞതിന് ആകെ ചുമത്തിയ പിഴ 11.01 കോടി രൂപയാണെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. ആകെ പിഴയുടെ 5.58%മാണ് വാട്ട്സാപ്പ് നമ്പറിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ചുമത്തിയത്. മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച പരാതികൾ വാട്ട്സാപ്പിലൂടെ റിപ്പോർട്ട് ചെയ്ത എല്ലാവരെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.
മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ ജാഗ്രതയും, നിരീക്ഷണവും ഉറപ്പുവരുത്താൻ പദ്ധതിയിലൂടെ സാധിച്ചുവെന്നും, നാടിന്റെ ശുചിത്വത്തിലായി ഈ സൌകര്യം പ്രയോജനപ്പെടുത്തുകയും ഉയർന്ന പൌരബോധം പ്രകടിപ്പിക്കുകയും ചെയ്തവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആദ്യം 2500 രൂപ എന്ന നിലയിൽ പാരിതോഷികത്തിന് നിശ്ചയിച്ച പരിധി പിന്നീട് ഒഴിവാക്കുകയും, ചുമത്തുന്ന പിഴയുടെ നാലിലൊന്ന് പരിധിയില്ലാതെ വിതരണം ചെയ്യണം എന്നും ഉത്തരവിട്ടിരുന്നു. പരാതിക്കാരോട് വിവരങ്ങൾ തെളിവുകളോടെ ശേഖരിക്കുന്ന സിംഗിൾ വാട്ട്സാപ്പ് നമ്പർ (ബോട്ട് സംവിധാനം) തയ്യാറാക്കിയ ഇൻഫർമേഷൻ കേരളാ മിഷനെയും ശുചിത്വമിഷനെയും, പരാതികളിൽ തുടർ നടപടികൾ സ്വീകരിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പൊതുജനങ്ങളുടെ ഈ ജാഗ്രത തുടരണം. നിയമലംഘനങ്ങൾ 9446700800 എന്ന വാട്ട്സാപ്പ് നമ്പറിലൂടെ റിപ്പോർട്ട് ചെയ്യാനും പാരിതോഷികം നേടാനുമുള്ള അവസരം ഏവരും തുടർന്നും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.
സിംഗിൾ വാട്ട്സാപ്പ് നമ്പറിലൂടെ ആകെ ലഭിച്ച 12,265 പരാതികളിൽ കൃത്യമായ വിവരങ്ങളോടെ ലഭിച്ച 7912 പരാതികളാണ് സ്വീകരിച്ചത്. ഇതിൽ 7362 പരാതികളിലും നടപടി സ്വീകരിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിഞ്ഞവരെക്കുറിച്ച് യാതൊരു വിവരം ലഭിക്കാത്ത പരാതികളിലും, പ്രദേശത്തെ മാലിന്യം നീക്കി പരാതി പരിഹരിക്കാനായി. ഇങ്ങനെ 93.05% പരാതികളും പരിഹരിച്ചിട്ടുണ്ട്. ശേഷിക്കുന്ന 550 പരാതികളിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. 755 പരാതികളിലായി 61,47,550 രൂപയാണ് ഫൈൻ ചുമത്തിയത്. 63 കേസുകളിൽ പ്രോസിക്യൂഷൻ നടപടിയും ആരംഭിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിഞ്ഞവരെക്കുറിച്ച്/നിയമലംഘനം നടത്തിയവരെക്കുറിച്ച് കൃത്യമായ തെളിവുകളോടെ റിപ്പോർട്ട് ചെയ്തവർക്ക് 1,29,750 രൂപ പാരിതോഷികവും അനുവദിച്ചുവെന്നും മന്ത്രി. ഏറ്റവുമധികം നിയമലംഘനങ്ങൾ വാട്ട്സാപ്പിലൂടെ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം (2100) ജില്ലയിലാണ്. തൊട്ടു പിന്നാലെ എറണാകുളം (2028) ഉണ്ട്. ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത് വയനാട് ജില്ലയിൽ (155) ആണ്.
മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിലവിൽ 5000 രൂപ വരെയാണ് പിഴ ശിക്ഷ. മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാൽ 5000 മുതൽ 50,000 വരെ പിഴ ലഭിക്കും. മാലിന്യമോ ചവറോ വിസർജ്യ വസ്തുക്കളോ ജലാശയങ്ങളിൽ നിക്ഷേപിക്കുന്നത് 10,000 മുതൽ 50,000 രൂപ വരെ പിഴയും ആറുമാസം മുതൽ ഒരു വർഷം വരെ തടവും ലഭിക്കുന്ന കുറ്റമാണ്. നിരോധിത പ്ലാസ്റ്റിക് വിൽപ്പന നടത്തുന്നതിന് 10,000 മുതൽ 50,000 വരെയാണ് പിഴ ശിക്ഷ. മാലിന്യമോ വിസർജ്യ വസ്തുവോ അനധികൃതമായി വാഹനങ്ങളിൽ കടത്തിയാൽ വാഹനം പിടിച്ചെടുത്ത് കണ്ടുകെട്ടും. ഇത്തരം നിയമലംഘനങ്ങൾ തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് ചുമത്തുന്ന പിഴയുടെ നാലിലൊന്ന് തുകയാണ് പാരിതോഷികമായി ലഭിക്കുന്നത്.