രാജ്യത്ത് തന്നെ ആദ്യം! ഇടുക്കിയിലും വിമാനം പറന്നിറങ്ങും; അഭിമാനിക്കാന്‍ ഏറെയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

By Web TeamFirst Published Oct 6, 2021, 9:04 AM IST
Highlights

പൊതുമരാമത്ത് വകുപ്പാണ് ഇതിന്‍റെ രൂപരേഖ തയ്യാറാക്കിയതും നിർമ്മാണ പ്രവർത്തനം നടത്തിയതും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയർ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയിൽ ഒരുങ്ങുന്നത്. പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണിത്. 

ഇടുക്കി: എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് (Air Strip) ഇടുക്കി (Idukki) പീരുമേടിലെ മഞ്ഞുമലയിൽ പൂര്‍ത്തിയാകുന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് (P A Muhammad Riyas) ആണ് ഇക്കാര്യം അറിയിച്ചത്. ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങുമ്പോൾ അതിൽ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാൻ ഏറെയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പൊതുമരാമത്ത് വകുപ്പാണ് ഇതിന്‍റെ രൂപരേഖ തയ്യാറാക്കിയതും നിർമ്മാണ പ്രവർത്തനം നടത്തിയതും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയർ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയിൽ ഒരുങ്ങുന്നത്.

പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണിത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് ഇവിടെ ഉണ്ടാവുക. അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയ്ക്ക് അശ്രയമേകാനും എയർ സ്ട്രിപ്പ് വഴി സാധിക്കും. എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.

രാജ്യത്തെ ഏക എൻസിസി എയർ സ്ട്രിപ്പ് പ്രവർത്തനം ആരംഭിക്കുമ്പോൾ അത് ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് കൂടി പ്രതീക്ഷിയേകുന്നതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പദ്ധതിയാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. എയർ സ്ട്രിപ്പ് രൂപകല്പന ചെയ്ത് നിർമ്മാണ പ്രവൃത്തി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. അതേസമയം, കഴിഞ്ഞ ദിവസം വിനോദ സഞ്ചാര വകുപ്പ് കാരവൻ ടൂറിസം പദ്ധതി ആരംഭിക്കുന്ന കാര്യവും മന്ത്രി അറിയിച്ചിരുന്നു. 

വിനോദ സഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കും. രണ്ടു പേർക്കും നാലു പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങളാണ് തയാറാക്കുക. പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാൻ സൗകര്യമൊരുക്കും. പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി തയാറാക്കുകയെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. 

click me!