ശാസ്താംകോട്ട പൊലീസ് സ്റ്റേഷനുള്ളിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളിയുണ്ടായി. പ്രാദേശിക പ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയവരോട് അനുവാദമില്ലാതെ സംസാരിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കിയെങ്കിലും സംഭവത്തിൽ കേസെടുത്തിട്ടില്ല.

ശാസ്താംകോട്ട: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനുള്ളിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസുമായുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. പ്രദേശിക പ്രശ്നവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. അനുവാദം ചോദിക്കാതെ സ്റ്റേഷന് അകത്ത് കടന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരോട് സംസാരിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ് വാക്കുതർക്കം ആരംഭിച്ചത്. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് സ്റ്റേഷനിൽ നിന്ന് വെളിയിലേക്ക് മാറ്റി. ഇതിനിടെയായിരുന്നു കയ്യാങ്കളി. പൊലീസ് സ്റ്റേഷന് പുറത്തും സംഘർഷ സമാന സാഹചര്യമായിരുന്നു.

ഇന്നലെയാണ് സംഭവം നടന്നത്. പ്രദേശത്തെ ക്ഷേത്രത്തിലെ ചടങ്ങുകളുമായി ബന്ധപ്പെട്ട് ആർഎസ്എസ്, ബിജെപി പ്രവർത്തകരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ തർക്കവും സംഘർഷവും നടന്നിരുന്നു. ഇതിൽപെട്ട ചിലരെയാണ് പൊലീസുകാർ വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ ഡിവൈഎഫ്ഐക്കാർ പൊലീസ് വിളിച്ചുവരുത്തിയ വ്യക്തികളോട് പൊലീസിൻ്റെ അനുവാദമില്ലാതെ സ്റ്റേഷന് അകത്ത് വെച്ച് സംസാരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് പൊലീസ് തടഞ്ഞതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സ്റ്റേഷനുള്ളിൽ നിന്നും ബലപ്രയോഗിച്ച് പ്രവർത്തകരെ പുറത്തിറക്കുന്നതിൻ്റെയും സ്റ്റേഷന് പുറത്ത് വച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രോശിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആർക്കെതിരെയും പൊലീസ് കേസെടുത്തിട്ടില്ല.