
കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് ഇപ്പോള്‍ കരുതിക്കാണും. ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമ്മിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ലെന്നാണ് ഇഡി പറയുന്നത്. നാഷണൽ ഹെറാൾഡ് കേസിലെ 988 കോടിയുടെ ഇഡി നോട്ടീസ് ഏത് ഡീൽ ആയിരിക്കുമെന്നും 700 കോടിയിൽ അധികം സ്വത്തുക്കൾ പിടിച്ചെടുക്കാനും തീരുമാനമുണ്ടെന്നും അത് എന്ത് ഡീലിന്‍റെ അടിസ്ഥാനത്തിൽ ആണെന്നും വ്യക്തമാക്കണമെന്നും പി രാജീവ് പറഞ്ഞു.
കോൺഗ്രസിന്‍റെ നേതാക്കളും മുൻ മുഖ്യമന്ത്രിമാരും ഇഡി കേസിനു പിന്നാലെ ബിജെപിയിലേക്ക് പോവുകയാണ്. അത് കോൺഗ്രസിന്‍റെ ശീലമാണ്. സ്ഥലം വാങ്ങിയത് കിഫ്ബി പദ്ധതികൾക്ക് വേണ്ടിയാണ്. ദേശീയപാത അതോറിറ്റിയും മസാല ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആ പണം ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്തു. അതെല്ലാം ചട്ടപ്രകാരമാണെന്നാണ് പറയുന്നത്. അതുപോലെ സമാഹരിച്ച 25 ശതമാനം പണം സംസ്ഥാന സർക്കാർ മുടക്കുമ്പോൾ ചട്ട ലംഘനമാകുന്നതും ഇഡി നോട്ടീസ് അയക്കുന്നതും എങ്ങനെയാണ്? രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അറിയാത്ത മട്ടിലാണ് പ്രതിപക്ഷത്തിന്‍റെ പ്രതികരണങ്ങളെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിന്‍റെ കാര്യത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇരകൾക്ക് എതിരെയുള്ള ആക്രമണത്തെപ്പറ്റി കോൺഗ്രസ് നേതാക്കൾക്ക് തന്നെ വിശദീകരിക്കേണ്ടി വരുകയാണ്. മാധ്യമപ്രവർത്തകരും ശരിയായ നിലപാട് സ്വീകരിക്കുന്നുണ്ട്. മുനമ്പം വിഷയത്തിൽ ഒരു വിഭാഗം സമരം തുടരുന്നതിൽ ആർക്കും എതിർപ്പില്ല. ബിജെപിക്കാർ അല്ലാത്തവർക്കും സമരം തുടരണമെങ്കിൽ തുടരാം. സമരസമിതിയുമായി മുഖ്യമന്ത്രി ഉൾപ്പെടെ നേരത്തേ ചർച്ച ചെയ്തിരുന്നു. സമര സമിതി തന്നെയാണ് സമരം നിർത്തുമെന്ന് അറിയിച്ചത്. അവരുടെ ക്ഷണം സ്വീകരിച്ചാണ് ഞങ്ങൾ അവിടെ പോയത്. കരം സ്വീകരിക്കുന്നതോടെ പോക്കുവരവ് ഉൾപ്പെടെയുള്ള കാര്യങ്ങളും സ്വാഭാവികമായി നടക്കുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.