
തിരുവനന്തപുരം: കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിൽ ഇടതു സർക്കാർ കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് നിരത്തി വ്യവസായ മന്ത്രി പി. രാജീവ്. നിക്ഷേപകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കിയതിന്റെ ഫലമായാണ് 'ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ' കേരളം ഇന്ത്യയിൽ മുന്നിലെത്തിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. തുടർച്ചയായി രണ്ടാം തവണയും മികച്ച റാങ്ക് ലഭിച്ചത് കേരളത്തിന്റെ മാറ്റത്തിനുള്ള അംഗീകാരമാണ്.
കേരളം എന്നാൽ പെട്ടിക്കടകളും വണ്ടിക്കടകളും മാത്രമാണെന്ന തെറ്റായ പ്രതീതി നിലനിന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബെഡ് ബാഗ് നിർമ്മാതാക്കളും സ്കാനിംഗ് മെഷീൻ നിർമ്മാണത്തിലെ മുൻനിരക്കാരും കേരളത്തിലുണ്ടെന്നത് പലർക്കും അറിയില്ല. ഇത്തരം സംരംഭങ്ങളെ കാഴ്ചയിലേക്ക് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. കേരളത്തിലേക്ക് ഒന്നും വരില്ലെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് 55,000 കോടി രൂപയുടെ നിക്ഷേപം. നാല് ലക്ഷത്തോളം ചെറുകിട സംരംഭങ്ങൾ ആരംഭിച്ചു. ഇതിൽ 32 ശതമാനവും വനിതാ സംരംഭകരാണ് എന്നത് ശ്രദ്ധേയമാണ്.
വ്യവസായ മേഖലയ്ക്ക് കിഫ്ബി നൽകുന്ന സഹായം വളരെ വലുതാണ്. കൊച്ചി-ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോറിനായി പാലക്കാട് 1710 ഏക്കർ ഭൂമി റെക്കോർഡ് വേഗത്തിൽ ഏറ്റെടുത്തു. ഇതിനായി 1745 കോടി രൂപ കിഫ്ബി അനുവദിച്ചു. പെട്രോ കെമിക്കൽ പാർക്ക്, കെ.പി.പി.എൽ എന്നിവയുടെ വികസനത്തിലും കിഫ്ബി നിർണ്ണായക പങ്ക് വഹിച്ചു. വിദേശത്തേക്ക് ജോലി തേടി പോകുന്നവർക്ക് പകരം കേരളത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ലിങ്ക്ഡ്ഇൻ വഴി 40,000 യുവാക്കൾ കേരളത്തിലേക്ക് തിരിച്ചുവരാൻ താല്പര്യം പ്രകടിപ്പിച്ചത് ശുഭസൂചനയാണ്. ചൂഷണമില്ലാത്ത ഏത് മൂലധനത്തെയും കേരളം സ്വാഗതം ചെയ്യുമെന്നും, അക്കാദമിക്-ഇൻഡസ്ട്രി ലിങ്കേജിലൂടെയും പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കുകളിലൂടെയും സംസ്ഥാനം വ്യവസായ ഹബ്ബായി മാറിക്കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam