
തൃശൂര്‍: മന്ത്രിയുടെ തിരക്കുകള്‍ മാറ്റിവെച്ച് ആർ ബിന്ദു ദമയന്തിയായി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അഞ്ചാം ദിവസത്തിലാണ് സംഗമ വേദിയില്‍ നളചരിതം ഒന്നാംദിവസം കഥകളിയില്‍ മന്ത്രി ആര്‍ ബിന്ദു വീണ്ടും ചായമിട്ടത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ബിന്ദു ടീച്ചര്‍ കഥകളി വേഷത്തില്‍ വീണ്ടും അരങ്ങിലെത്തിയത്. മൂന്നുപതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം കഥകളിച്ചായം പൂശുമ്പോള്‍, വളരെ സന്തോഷവും അഭിമാനവും തോന്നിയതായി മന്ത്രി പറഞ്ഞു.
പതിമൂന്നാം വയസു മുതല്‍ തന്റെ ഗുരുവായ കലാനിലയം രാഘവന്‍ ആശാന്റെ നേതൃത്വത്തിലാണ് ഡോ. ബിന്ദു കലാപരിപാടികള്‍ അവതരിപ്പിച്ചത്. രാഘവന്‍ ആശാന്റെ മകള്‍ ജയശ്രീ ഗോപിയും ബീന സി.എമ്മും ദമയന്തിയുടെ തോഴിമാരായി അഭിനയിച്ചു. ജയന്തി ദേവരാജ് ഹംസമായി. തന്റെ കോളജ് കാലത്തെ ചുവടുകളും ഓര്‍മകളും തിരിച്ചുപിടിക്കുന്ന അനുഭവം കൂടിയായി മന്ത്രി ബിന്ദുവിന് ഇത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷവും ഒരുതവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും കഥകളി കിരീടം ചൂടിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ദമയന്തിയെ അവതരിപ്പിച്ച അതേ മിടുക്കോടെയും ഊര്‍ജത്തോടെയും മന്ത്രിയെ വേദിയില്‍ ഇറക്കാന്‍ രാഘവന്‍ ആശാന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ കഥകളിയുള്‍പ്പെടെ എല്ലാ മേഖലയിലും മികവ് തെളിയിച്ചിട്ടുള്ള വിദ്യാര്‍ഥിയായിരുന്നു ആര്‍. ബിന്ദു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam